തിരുവനന്തപുരം: ആറ്റുകാല്‍ കൊഞ്ചിറവിള അനന്തുഭവനില്‍ അനന്തു ഗിരീഷ് തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അനന്തുവിനെ യുവാക്കള്‍ ബൈക്കില്‍ കടത്തിക്കൊണ്ടു പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അനന്തുവിന്റെ ബൈക്ക് ഓടിച്ചിരുന്നത് മുഖ്യ പ്രതി ബാലു ആയിരുന്നു. മൂന്നര മണിക്കൂറോളം അനന്തുവിനെ ക്രൂരമായി മര്‍ദ്ദിച്ചു.
കേസിലെ പ്രതികള്‍ ചെന്നൈയിലേക്ക് കടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതേത്തുടര്‍ന്ന് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. കേസില്‍ 8 പേരെയാണ് പിടികൂടാനുള്ളത്. അറസ്റ്റിലായവരെ ഇന്ന് കൊല നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. കൈമനത്തിന് സമീപത്ത് നിന്നാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്. ബിഎസ്എന്‍എല്ലിന്റെ ഉടമസ്ഥതയിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലെ പൊളിഞ്ഞ കെട്ടിടത്തിലാണ് മ്യതദേഹം കണ്ടെത്തിയത്.
ഇയാളെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്ന സംഘത്തിലെ ഒരാളുടെ ബൈക്ക് ഈ പ്രദേശത്ത് കണ്ടിരുന്നു. ഇരുകൈകളിലും ഞരമ്പുകള്‍ മുറിയത്തക്ക രീതിയില്‍ വെട്ടേറ്റിട്ടുണ്ട്. കൈകളില്‍ ചതുരാകൃതിയില്‍ മുറിവുണ്ട്. അതിക്രൂരമായ രീതിയിലാണ് കൊലപാതകം. തലയിലും ദേഹമാസകലവും വെട്ടേറ്റിട്ടുണ്ട്. പൊട്ടിപൊളിഞ്ഞ കെട്ടിടത്തിന്റെ കരിങ്കല്‍ ചുമരുകളില്‍ തലപിടിച്ചിടിച്ചതിന്റെയും പാടുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: