തിരുവല്ല: പതിനെട്ടുകാരന് തീകൊളുത്തിയതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന പത്തൊമ്പതു വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു.
52 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. അതിനിടെ, പെണ്‍കുട്ടി മരിച്ചതായി സാമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് നിയമോപദേശം തേടിയിട്ടുണ്ട്. വാര്‍ത്ത പ്രചരിപ്പിച്ച സാമൂഹ്യമാധ്യമങ്ങള്‍ പോലീസ് നിരീക്ഷിച്ച് വരികയാണ്.
ചൊവ്വാഴ്ച രാവിലെയാണ് തിരുവല്ല ചിലങ്ക തിയേറ്ററിന് സമീപം കൊടുംക്രൂരത അരങ്ങേറിയത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചെന്ന കാരണത്താല്‍ അജിന് മാത്യു എന്ന യുവാവ് തന്റെ മുന്‍ സഹപാഠിയെ കുത്തിവീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ആളിപ്പടര്‍ന്ന തീ നാട്ടുകാരാണ് അണച്ചത്. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി.
സംഭവസ്ഥലത്തു നിന്ന് അജിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: