ന്യൂദൽഹി: മോദിയെ പരിഹസിച്ച രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ഇന്ത്യയുടെ ചെലവിൽ ചൈനക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം നൽകിയത് രാഹുലിന്റെ മുതു മുത്തച്ഛനാണെന്ന് ബിജെപി.
ഇന്ത്യയുടെ ചെലവിൽ താങ്കളുടെ മുതു മുത്തച്ഛൻ ചൈനയ്ക്ക് ഐക്യരാഷ്ട്ര സഭാ രക്ഷാ സമിതിയിൽ സ്ഥിരാംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കിൽ അവർ അവിടെ ഉണ്ടാകുമായിരുന്നില്ല. താങ്കളുടെ കുടുംബം ചെയ്ത തെറ്റുകൾ തിരുത്തുകയാണ് രാജ്യമെന്നും ബിജെപി ട്വിറ്ററിലൂടെ അറിയിച്ചു.
ഭീകരവാദത്തിന് എതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കും. അക്കാര്യം മോദിക്ക് വിട്ടേക്കുക. താങ്കൾ ചൈനീസ് സ്ഥാനപതിമാരുമായി നടത്തുന്ന രഹസ്യ സൗഹൃദം തുടർന്നോളു ‘- ബി.ജെ.പി ട്വീറ്റ് ചെയ്തു.
അതിനിടെ, മസൂദ് അസർ വിഷയത്തിൽ ചൈനയുടെ നിലപാട് നാണക്കേടാണെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള നീക്കം ചൈന വീറ്റോ അധികാരമുപയോഗിച്ച് തടഞ്ഞത് ഇന്ത്യക്കാരെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന്റെ നിലപാടുകൾ പാകിസ്ഥാൻ ആയുധമാക്കുകയാണ്. ട്വിറ്ററിലൂടെയല്ല വിദേശനയം വ്യക്തമാക്കേണ്ടത്. രാജ്യം ദുഖിക്കുമ്പോൾ രാഹുൽ സന്തോഷിക്കുകയാണെന്നും രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: