കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ശബരിമല പ്രചരണ വിഷയമാക്കരുതെന്ന് പറഞ്ഞത് ഏവരേയും അത്ഭുതപ്പെടുത്തി. തിരഞ്ഞെടുപ്പില്‍ ഭരണകൂടത്തിന്റെ നല്ലതും കെട്ടതുമായ എല്ലാ ചെയ്തികളും ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമല്ലേ ? അതില്‍ ഇന്ന വിഷയം ചര്‍ച്ചചെയ്യരുതെന്ന് പറയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എന്തധികാരം. കോടതി വിധിയിലൂടെ നേടിയ യുവതീ പ്രവേശനത്തിന്റെ മറവില്‍ പിണറായിസര്‍ക്കാര്‍ കാട്ടികൂട്ടിയ തെമ്മാടിത്തരം ജനങ്ങളോട് പറയരുതെന്നോ ? ഇതെന്താ ചൈനയോ അതോ ഉത്തര കൊറിയയോ ? മതപരമായ വികാരം ഇളക്കിവിടുന്നത് തെറ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതേസമയം മതസ്പര്‍ദ്ധ വളര്‍ത്തുവാന്‍ ശബരിമലയില്‍ ഏത് മതങ്ങളോടാണ് പ്രശ്നമുള്ളത് ? യുവതീപ്രവേശനത്തിനായ് വിശ്വാസവും ഭക്തിയുമില്ലാത്ത ഇടതുപക്ഷ തീവ്രവാദികളായ യുവതികളെ സര്‍ക്കാര്‍ ചിലവില്‍ എഴുന്നള്ളിച്ചത് പറയരുതോ ? അയ്യപ്പഭക്തനെ കല്ലെറിഞ്ഞ് കൊന്നും ഭക്തരോടുള്ള ഭരണകൂടഭീകരത കണ്ട് ഹൃദയംപൊട്ടി ആത്മഹത്യ ചെയ്തവരെക്കുറിച്ച് മിണ്ടരുതോ ? സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാര്‍ വിശ്വാസസമൂഹത്തെ നിന്ദ്യവും നീചവുമായ ഭാഷയില്‍ അധിക്ഷേപിച്ചത് പറയരുതോ ? കള്ളക്കേസ്സില്‍കുടുക്കി പതിനായിരക്കണക്കിന് ഭക്തരെ ജയിലടച്ചത് പറയാന്‍ പാടില്ലേ ? തന്ത്രിയെ കൂലിക്കാരനെന്ന് ആക്ഷേപിച്ചത് സഹിക്കണോ ? അയ്യപ്പഭക്തരെ ഭീകരവാദികളെന്നും നാമജപത്തെ ‘തെറിജപമെന്നും ‘ വിളിച്ച് നിന്ദിച്ചവരെപറ്റി പറയുന്നത് ചട്ടലംഘനമാകുമോ ?ത്രിശൂലവും ഗുജറാത്ത് കലാപവും, ബാബറിമസ്ജിദും, ബിജെപിക്കെതിരെ പാര്‍ട്ടികള്‍ മുസ്ലീംവികാരം കത്തിക്കാന്‍ ഉപയോഗിച്ചപ്പോള്‍ കമ്മീഷണ് എവിടെയായിരുന്നു ? ഇപ്പോള്‍ ശബരിമല വിഷയം പിണറായി സര്‍ക്കാരിന്റെ അടിവേരിളക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഈ വിഷയം പര്‍ദയിട്ട് മൂടണമെന്ന് കമ്മ്യൂണിസ്റ്റ് കുബുദ്ധികള്‍ കരുതുന്നുണ്ട്.
തെരുവത്ത് രവീന്ദ്രന്, വേങ്ങര
മീണയുടെ സുവിശേഷം
തിരഞ്ഞെടുപ്പില്‍ ശബരിമല സംഭവങ്ങള്‍ വിഷയമാക്കരുതെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് തമ്പുരാന് തിരുവെഴുത്ത് ഉണ്ടാക്കിച്ച് തുല്യം ചാര്‍ത്തിയിരിക്കുന്നു. ശബരിമലയും ധര്‍മ്മശാസ്താവും മലയാളിക്ക് ജീവവായുവും പ്രാണവായുവും ആയിരുന്നു. ഇന്നത് ആഗോളതലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു എന്നതിന് സംശയമില്ല. അപ്പോഴാണ് തമ്പുരാന്റെ തിരുവെഴുത്തും കല്പനയും.
ആസന്നമായ തിരഞ്ഞെടുപ്പില്‍ തന്റെ സംസ്കാരവും ഭാവിയും സംരക്ഷിക്കപ്പെടേണമെന്ന് ആഗ്രഹിക്കാന്‍ ഏതൊരു സമ്മതിദായകനും അധികാരമുണ്ട് അവകാശമുണ്ട്. അതിനെതിരെ ശബ്ദിക്കാനും തീട്ടൂരം പുറപ്പെടുവിക്കാനും ഒരു തമ്പുരാനും അധികാരമില്ല. കാരണം ഈ സമ്മതിദായകനാണ് ഈ തമ്പുരാക്കന്മാര്ക്ക് ശമ്പളം കൊടുക്കുന്നത്. അതിനാല്‍ ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇങ്ങിനെയൊരു തീട്ടൂരം പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കാന്‍ ശ്രീമാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ബാധ്യതയുണ്ട്.
ക്യാപ്റ്റന്‍ വേലായുധന്, കണ്ണഞ്ചേരി
ആ ഉത്തരവ് അറിവില്ലായ്മകൊണ്ട്
ജന പ്രാതിനിധ്യനിയമം-1951 സെക്ഷന്‍ 20 ആണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ പൊതു ചുമതല നിശ്ചയിച്ചിരിക്കുന്നത്. അതനുസരിച്ചു ”ഇലക്ഷന് കമ്മീഷന്റെ മേല്‍നോട്ടം, നിര്‍ദ്ദേശം, നിയന്ത്രണം എന്നിവയ്ക്ക് വിധേയമായി ഓരോ സംസ്ഥാനത്തെയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആ സംസ്ഥാനത്തു ഈ നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് മേല്‍നോട്ടം വഹിക്കും’. കേന്ദ്ര ഇലക്ഷന് കമ്മീഷന് നിശ്ചയിക്കുന്ന പ്രകാരം തെരഞ്ഞെടുപ്പ് മേല്‍നോട്ടം മാത്രമാണ് ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്കുള്ളത.് അതും കേന്ദ്ര ഇലക്ഷന് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുകയെന്ന ചുമതല. തെരഞ്ഞെടുപ്പ് എന്ന് നടത്തണം എങ്ങനെനടത്തണം എന്നെല്ലാം തീരുമാനിക്കാനുള്ള പൂര്‍ണ അധികാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് റൂള്‍ ഉണ്ടാക്കാനുള്ള അധികാരം സെക്ഷന്‍ 169 അനുസരിച്ചു കേന്ദ്രസര്‍ക്കാരിനും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് സ്വന്തമായി കാര്യങ്ങള്‍ നിശ്ചയിക്കാനോ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാനോ ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്ന് വ്യക്തമാണല്ലോ.
തെരഞ്ഞെടുപ്പ് നീതിപൂര്‍വമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പെരുമാറ്റച്ചട്ടം നിര്‍ദേശിക്കും. അതിനുള്ള പൂര്‍ണ അധികാരം തെരെഞ്ഞെടുപ്പ് കമ്മീഷന് ആണ്. പതിനേഴാമത് (2019 ലെ) പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍തന്നെ കമ്മീഷന്‍മാതൃകാപെരുമാറ്റച്ചട്ടം പുറപ്പെടുവിച്ചു. അതിനുശേഷം കേരള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഒരു നിര്‍ദ്ദേശം പുറപ്പെടുവിക്കുകയുണ്ടായി. ”ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന് എതിരാണ്’ എന്ന്. സുപ്രീം കോടതി വിധി വിമര്‍ശന വിധേയമാക്കരുത് എന്നും പറഞ്ഞു. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ തന്റെ അധികാരപരിധിയ്ക്കപ്പുറമുള്ള നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചത്. ഏതുവിഷയം പ്രചാരണത്തിന് ഉപയോഗിക്കണം എന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ തീരുമാനം മാത്രമാണ്. അത് മാതൃകാ പെരുമാറ്റചട്ടം ലംഘിക്കരുത് എന്ന് മാത്രം. അല്ലാതെ ഏതെല്ലാം വിഷയം ചര്‍ച്ചചെയ്യാം ഏതൊക്കെ ചെയ്തുകൂടാ എന്നൊരു നിബന്ധന പുറപ്പെടുവിക്കാന്‍ ഇലക്ഷന് കമ്മീഷന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥന് അധികാരമില്ല. സുപ്രീം കോടതി വിധി വിമര്‍ശന വിധേയമാക്കരുത് എന്ന നിര്‍ദ്ദേശവും ഈ ഉദ്യോഗസ്ഥന്റെ അധികാര പരിധിയ്ക്കുപുറത്താണ് എന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും.
എം.പി. ബിപിന്‍, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: