ഗുവാഹതി: ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കരുത്തു കൂട്ടി ആസാമിലെ എന്‍ഡിഎ. പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രണ്ടു മാസം മുന്‍പ് സഖ്യം വിട്ട ആസാം ഗണ പരിഷത്തിനെ വീണ്ടും എന്‍ഡിഎയില്‍ ചേര്‍ത്താണ് ബിജെപി രാഷ്ട്രീയ തന്ത്രം പുറത്തെടുത്തത്. എജിപിയുടെ മടങ്ങിവരവില്‍ കോണ്‍ഗ്രസ് ഞെട്ടിയിരിക്കുകയാണ്. മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍വാനന്ദ സോനോവാള്‍ അടക്കമുള്ളവരുമായി നടത്തിയ ചര്‍ച്ചയിലാണ് എജിപി മടങ്ങിയെത്തിയത്. സംസ്ഥാനത്തെ 14 ലോക്സഭാ സീറ്റുകളില്‍ മൂന്നു സീറ്റുകളും രണ്ട് രാജ്യസഭാ സീറ്റുകളില്‍ ഒന്നും എജിപിക്ക് നല്‍കും. പൗരത്വ ബില്ലില്‍ ചെറിയ ദേഭഗതികള്‍ വരുത്താമെന്ന് ബിജെപി എജിപിക്ക് വാക്കു നല്‍കിയിട്ടുണ്ട്.
സോനോവാള്‍ സര്‍ക്കാരില്‍ നിന്ന് രാജി നല്കിയ മൂന്ന് എജിപി മന്ത്രിമാരും ഇന്നലെ ചുമതലയേറ്റു. രാജിക്കത്തുകള്‍ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നില്ല.
2001ല്‍ പ്രഫുല്ല കുമാര്‍ മൊഹന്ത അധ്യക്ഷനായിരുന്ന സമയത്താണ് എജിപി ബിജെപിക്കൊപ്പം ചേര്‍ന്നത്. 2016ലെ ആസാം നിയമസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചാണ് മത്സരിച്ചത്. അന്നും മൊഹന്തയും അമിത് ഷായുമാണ് ചര്‍ച്ചകള്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: