ആലപ്പുഴ: തീരദേശത്തെ കരുത്തുറ്റ സംഘടനയായ തീരദേശ സംരക്ഷണ സമിതി ബിജെപിയില്‍ ലയിച്ചു. തീരദേശ സംരക്ഷണ സമിതി ചെയര്‍മാനും ധീവരസഭ സാംസ്കാരിക സമിതി സംസ്ഥാന പ്രസിഡന്റുമായ പി.ജി. സുഗുണന്റെ നേതൃത്വത്തിലായിരുന്നു ലയനം.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതില്‍ കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ ഒന്നും ചെയ്തിട്ടില്ലെന്ന് എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ മത്സ്യ മാര്‍ക്കറ്റുകള്‍ പോലും ആധുനികവത്കരിച്ച് തീരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തി. എന്നാല്‍ കേരളം നിഷേധാത്മക നിലപാടാണ് ഈ മേഖലയോട് കാട്ടിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യാനന്തരം മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെങ്കിലും നേട്ടം ഉണ്ടാക്കിയത് ബിജെപി മാത്രമാണെന്ന് പി.ജി. സുഗുണന് പറഞ്ഞു. തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യാനായതും ചരിത്രത്തിലാദ്യമായി കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം അംഗീകരിച്ചതും ബിജെപിയുടെ സംഭാവനയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് അധ്യക്ഷനായി. ദക്ഷിണ മേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. കൃഷ്ണന്, എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: