തിരുവനന്തപുരം: കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചു പേര് അറസ്റ്റില്‍. കൊഞ്ചിറവിള അനന്തു ഭവനില്‍ അനന്തു ഗിരീഷി(21)നെ കൊലപ്പെടുത്തിയ കേസില്‍ കിരണ്കൃഷ്ണന് (ബാലു), മുഹമ്മദ് റോഷന്, അരുണ്‍ബാബു, അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് പിടിയിലായത്.
മയക്കുമരുന്നിനടിപ്പെട്ട സാമൂഹ്യ വിരുദ്ധ സംഘങ്ങള്‍ തമ്മിലുള്ള വിദ്വേഷവും ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന പ്രശ്നങ്ങളുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന് പറഞ്ഞു. പതിമൂന്ന് പ്രതികളാണ്. പിടിയിലായവര്‍ കൊലപാതകവുമായി നേരിട്ട് ബന്ധമുള്ളവരാണ്. ബാക്കിയുള്ള എട്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.
അനന്തുവിന്റെ സംഘവുമായി പ്രതികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. ഇതിന്റെ ദ്യശ്യങ്ങളും പോലീസിന് ലഭിച്ചു. ഈ സംഘങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ചാണ് കൊല. ആരുമെത്താത്ത സ്ഥലത്ത് അനന്തുവിനെ എത്തിച്ച് മൂന്നരമണിക്കൂര്‍ ക്രൂരമായ മര്‍ദ്ദിച്ചു. മരിച്ചു എന്ന് ഉറപ്പായശേഷമാണ് ഇവര്‍ ഇവിടം വിട്ടുപോയത്.
പ്രതികളെ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഭവസ്ഥലമായ കരമനയിലും അരശുംമൂട്ടിലും എത്തിച്ച് തെളിവെടുത്തു. കേസില്‍ പോലീസ് ഇടപെടല്‍ വൈകിയെന്നാരോപിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: