വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ്. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16 ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്. ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നുണ്ട്.
സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റർക്കെതിരെ ചുമത്തിയ പ്രധാന കുറ്റം. കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. എന്നാല്‍ കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണ അയച്ച നോട്ടീസിൽ പരാമർശിച്ചിട്ടില്ല.
കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തു എന്നാണ് ഇതിന് മുൻപ് രണ്ട് തവണ നൽകിയ നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത്. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നൽകിയിരുന്നു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റർ ലൂസി കളപ്പുര പ്രതികരിച്ചു.
മുന്‍പ് നല്കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: