തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം മൂന്നായി. ശ്രീവരാഹം സ്വദേശി മണിക്കുട്ടനാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പട്ട് രജിത്ത്, മനോജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. രജിത്തിനും കുത്തേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ ആണെന്ന് പോലീസ് പറഞ്ഞു.
ലഹരി ഉപയോഗിച്ച ശേഷമുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. മൂന്ന് പേർ ചേർന്ന് യുവാവിനെ ആക്രമിക്കുകയായിരുന്നു. മൂന്നാമത്തെ ആൾ ഓടി രക്ഷപ്പെട്ടു. കസ്റ്റഡിയിലുള്ള പരുക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.
ഉത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നു കഴിഞ്ഞ ദിവസം അനന്തു ഗിരീഷ് എന്ന യുവാവിനെ ഒരുസംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു കൊലപെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തെ നടുക്കി വീണ്ടും ഒരു കൊലപാതകം കൂടി നടന്നത്. ഈ മാസം മൂന്നിന് ചിറയിൻകീഴിൽ വിഷ്ണു എന്ന യുവാവിനെ കൊലപ്പെടുത്തിയതും കരമനയിൽ അനന്തുവിനെ കൊന്ന മാതൃകയിലായിരുന്നു.
പ്രതികളെല്ലാം പലതരം മയക്കുമരുന്നിന് അടിമകളാണ്. പ്രതികളെല്ലാം 19നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നത് ഞെട്ടലുളവാക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: