ന്യൂദല്‍ഹി: ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് സുപ്രീംകോടതി നീക്കി. ക്രിമിനല്‍ കേസും അച്ചടക്ക നടപടിയും രണ്ടാണെന്ന് സുപ്രീംകോടതി വിധിച്ചു. ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേരള ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് ശ്രീശാന്ത് സുപ്രീംകോടതിയെ സമീപിച്ചത്.
ശിക്ഷാ കാലാവധി പുനഃപരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീശാന്തിനെ വാതുവയ്പ് കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടില്ല. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടുണ്ടാകാം. എന്നാല്‍ അത് തെളിയിക്കപ്പെടേണ്ടതുണ്ട്. അതെന്തായാലും ആജീവനാന്ത വിലക്കല്ല അതിന് നല്‍കേണ്ടത്. ശ്രീശാന്തിന് നല്‍കേണ്ട ശിക്ഷ എന്താണെന്ന് ബിസിസിഐ മൂന്നു മാസത്തിനകം തീരുമാനിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു.
ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് കളിക്കാന്‍ അവസരമുണ്ടായിട്ടും പോകാന്‍ കഴിയുന്നില്ലെന്ന് ജസ്റ്റിസുമാരായ അശോക് ഭൂഷണ്, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ ശ്രീശാന്ത് പരാതിപ്പെട്ടു. രാജസ്ഥാന് റോയല്‍സ് രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് ഏര്‍പ്പെടുത്തിയത്. വാതുവയ്പ്പ് നടത്തിയെന്ന ആരോപണം കള്ളമാണെന്ന് വിചാരണകോടതിക്ക് വരെ ബോധ്യപ്പെട്ടു. കുറ്റം സമ്മതിക്കാന്‍ ദല്‍ഹി പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചുവെന്നും ശ്രീശാന്ത് സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
എന്നാല്‍, വാതുവയ്പ്പ് സംബന്ധിച്ച ദുരൂഹതകള്‍ പൂര്‍ണമായും നീക്കാന്‍ ശ്രീശാന്തിന് കഴിഞ്ഞിട്ടില്ലെന്നാണ് ബിസിസിഐ നിലപാട്. പത്തുലക്ഷം രൂപ വാങ്ങിയെന്ന ആരോപണത്തില്‍ ശ്രീശാന്തിന്റെ വിശദീകരം തൃപ്തികരമല്ലെന്നും ബിസിസിഐ വാദിച്ചു.
ഐപിഎല്‍ ഒത്തുകളി കേസിലാണ് ശ്രീശാന്തിനെ ബിസിസിഐ വിലക്കിയത്. 2015ല്‍ വിചാരണക്കോടതി ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ബിസിസിഐ വിലക്ക് നീക്കിയിരുന്നില്ല. 2013 ഐപിഎല്‍ സീസണിലാണ് പഞ്ചാബ് കിങ്സ് ഇലവന് താരമായ ശ്രീശാന്ത് ഒത്തുകളിക്ക് പിടിക്കപ്പെടുന്നത്. അജിത് ചന്ദില, അങ്കിത് ചവാന് എന്നിവര്ക്കൊപ്പമാണ്ശ്രീശാന്ത് പിടിയിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: