ഇന്ത്യന്‍ വെല്‍സ്: ഇന്ത്യന്‍ വെല്‍സില്‍ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ ക്വാര്‍ട്ടറില്‍. പ്രീക്വാര്‍ട്ടറില്‍ നദാല്‍, സര്‍ബിയന്‍ താരം ഫിലിപ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തു. സ്കോര്‍: 6-3, 6-4.
മൂന്നാം റൗണ്ടിനെ അപേക്ഷിച്ച് പ്രീക്വാര്‍ട്ടര്‍ കടുത്തതായിരുന്നെന്നും വലിയ കാറ്റ്് വീശിയത് പലപ്പോഴും മത്സരത്തെ ബാധിച്ചെന്നും മത്സരശേഷം നദാല്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഇതാദ്യമായാണ് നദാല്‍ ഇന്ത്യന്‍ വെല്‍സ് ക്വാര്‍ട്ടറിലെത്തുന്നത്.
2007, 2008, 2013 വര്‍ഷങ്ങളിലെ ചാമ്പ്യനായ നദാല്‍ അടുത്ത റൗണ്ടില്‍ റഷ്യന്‍ താരം കാരന് ഖച്ചാനോവിനെ നേരിടും. ലോക ഒമ്പതാം നമ്പര്‍ ജോണ്‍ ഇസ്നരിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഖച്ചാനോവ് ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍: 6-4, 7-6. തുടര്‍ച്ചയായ നാലാം തവണയാണ് റഷ്യന്‍ താരം ഇസ്നറിനെ കീഴടക്കുന്നത്.
സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ബ്രിട്ടീഷ് താരം കൈല്‍ എഡ്മുണ്ടിനെ പരാജയപ്പെടുത്തി. 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അനായാസ വിജയം നേടുകയായിരുന്നു ഫെഡറര്‍. സ്കോര്‍: 6-1, 6-4. കാലാവസ്ഥ അനുകൂലമായിരുന്നില്ലെന്നും പന്തിന്റെ ഗതി നിര്‍ണയിക്കുക പ്രയാസകരമായിരുന്നെന്നും മത്സര ശേഷം ഫെഡറര്‍ പറഞ്ഞു.
ക്വാര്‍ട്ടറില്‍ പോളണ്ട് താരം പോള്‍ ഹ്യൂബേര്‍ട്ട് ഹര്ക്കെയ്സിനെയാകും ഫെഡറര്‍ നേരിടുക. കനേഡിയന്‍ താരം ഡെനിസ് ഷാപോവലോവിനെ തകര്‍ത്താണ് ഹര്ക്കെയ്സ് ക്വാര്‍ട്ടറിലേക്കെത്തിയത്. സ്കോര്‍: 7-6, 2-6, 6-3. ലോക എട്ടാം നമ്പര്‍ ഡോമനിക് തീം ക്രോയേഷ്യന്‍ താരം ഇവൊ കാര്‍ലോവിച്ചിനെ കീഴടക്കി ക്വാര്‍ട്ടറിലെത്തി. സ്കോര്‍: 6-4, 6-3. ക്വാര്‍ട്ടറില്‍ ഫഞ്ച് താരം ഗേല്‍ മോണ്ഫില്സിനെയോ, ജര്‍മന്‍ താരം ഫിലിപ് കോല്സ്ക്രീബറിനെയോ നേരിടും.
വനിതകളില്‍ ലോക ഏഴാം നമ്പര്‍ എലിന സ്വിറ്റോളിന, കനേഡിയന്‍ താരം ബിയാന്‍സ ആന്‍ഡ്രീസ്കു എന്നിവര്‍ സെമിയിലെത്തി. സ്പാനിഷ് താരം ഗാര്ബീന മുഗുരുസയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബിയാന്‍സയുടെ മുന്നേറ്റം. സ്കോര്‍: 6-0, 6-4. ഫ്രഞ്ച് താരം മാര്‍ക്കറ്റ വോഡ്രൂസോവയെ മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് സ്വിറ്റോളിന സെമി ബെര്‍ത്ത് ഉറപ്പിച്ചത്. സ്കോര്‍: 4-6, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ട സ്വിറ്റോളിന അവസാന രണ്ട് സെറ്റില്‍ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: