മ്യൂണിക്: ബയേണിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനയുടെ ഇരട്ട ഗോള്‍ മികവില്‍ വിജയം പിടിച്ചെടുത്ത ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ഇംഗ്ലീഷ് ടീമായി.
കടുത്ത മത്സരത്തില്‍ തുടക്കം മുതലേ ഇരുടീമുകളും പിഴവുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇരുപത്താറാം മിനിറ്റില്‍ സൂപ്പര്‍ താരം സാദിയോ മാനെ ലിവര്‍പൂളിന് ആദ്യ ലീഡ് സമ്മാനിച്ചു. നൂറാം ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിറങ്ങിയ ബയേണ്‍ ഗോള്‍കീപ്പര്‍ മാന്യൂല് ന്യൂയറുടെ പിഴവിലൂടെയായിരുന്നു ആദ്യ ഗോള്‍. അനാവശ്യമായി ബോക്സ് വിട്ട് പുറത്തിറങ്ങിയ ന്യൂയറെ ഭംഗിയായി കബളിപ്പിച്ച മാനെ അനായാസം ഗോള്‍ നേടി.
പതിമൂന്ന് മിനിറ്റ് ഇപ്പുറം ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ ജൊയല്‍ മാട്ടിപ്പിന്റെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ ഒപ്പമെത്തി. ബയേണ്‍ വിങ്ങര്‍ സെര്‍ജ് നാബെറിയുടെ മികച്ച കട്ട് പാസ് ലിവര്‍പൂള്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഗോള്‍വലയില്‍ എത്തുകയായിരുന്നു. ഇതോടെ ആദ്യ പകുതിക്ക് പിരിയുമ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം.
എവേ ഗോളിന്റെ ബലത്തില്‍ സമനിലപോലും ലിവര്‍പൂളിനെ രണ്ടാം പകുതിയില്‍ രക്ഷിക്കുമായിരുന്നു. എന്നാല്‍ കളത്തില്‍ കണ്ടത് കൂടുതല്‍ ആക്രമണം നടത്തുന്ന ലിവര്‍പൂളിനെ. 69ാം മിനിറ്റില്‍ ലിവര്‍പൂള്‍ സെന്റര്‍ ബാക്ക് വിര്‍ജില്‍ വാന്‍ ഡിക്ക് ബയേണ്‍ പ്രതിരോധത്തെ കീറിമുറിച്ചു.
സ്വന്തം തട്ടകത്തില്‍ നടന്ന ആദ്യ പാദ മത്സരം നഷ്ടപ്പെട്ടതിന്റെ കണക്കുതീര്‍ത്ത വിര്‍ജില്‍ ലിവര്‍പൂളിന് നിര്‍ണായക ലീഡ് നല്കി. 84ാം മിനിറ്റില്‍ സാദിയോ മാനെ വീണ്ടും അവതരിച്ചതോടെ ജര്‍മന്‍ ചാമ്പ്യന്മാരുടെ പ്രതീക്ഷ അസ്താനത്തായി. ലിവര്‍പൂള്‍ പ്രതിരോധനിരതാരം ട്രന്റ് അലക്സാണ്ടര്‍-അര്‍ണോള്‍ഡ് അവസാന വിസില്‍ വരെ ബയേണ്‍ മുന്നേറ്റത്തെ ചെറുത്തു തോല്‍പ്പിച്ചതോടെ ലിവര്‍പൂള്‍ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
പതിനൊന്ന് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ഒരു ജര്‍മന്‍ ടീം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്. ഇതോടെ ക്വാര്‍ട്ടറിലെത്തുന്ന നാലാമത്തെ ഇംഗ്ലീഷ് ടീമായി ലിവര്‍പൂള്‍ മാറി. ടോട്ടനം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ഇംഗ്ലീഷ് ടീമുകളും അവസാന എട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: