പാരീസ് : പാക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിനെതിരെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു.
ഫ്രഞ്ച് ആഭ്യന്തര വകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫ്രാന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര പ്രവര്‍ത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യന്‍ യൂണിയന് തയ്യാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും,അതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും യു എന്‍ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ നീക്കം.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ചൈന വീണ്ടും എതിര്‍ത്തിരുന്നു. ഇത് നാലാം തവണയാണ് പ്രമേയത്തെ ചൈന പ്രമേയത്തെ എതിര്‍ക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് യു.എസ്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തില്‍ ബുധനാഴ്ച രാത്രിയാണ് യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. യുഎന്‍ രക്ഷാസമിതിയില്‍ വീറ്റോ അധികാരമുള്ള ചൈന പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യുകയായിരുന്നു
അതേസമയം, മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഉണ്ടന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. മസൂദ് അസ്റിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂര്‍ണ്ണ പിന്തുണയും യുഎസ് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: