ന്യൂദല്‍ഹി: പാക്ക് ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ രാജ്യാന്തര സമൂഹം ഇന്ത്യക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. 2009 ല്‍ മസൂദ് അസറിനെതിരെ ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിക്കുമ്പോള്‍ ആരുടേയും പിന്തുണയില്ലാതെ ഇന്ത്യ ഒറ്റക്കായിരുന്നു. എന്നാല്‍ ഇന്ന് അമേരിക്കയും റഷ്യയും അടക്കം രക്ഷാ സമിതിയിലെ 14 രാജ്യങ്ങളും ഇന്ത്യക്കൊപ്പമുണ്ട്. ഇതിന് പുറമെ മറ്റ് രാഷ്ട്രങ്ങളുടെ പിന്തുണയും ഇന്ത്യക്കുണ്ടെന്ന് സുഷമാ സ്വരാജ് പറഞ്ഞു.
അതിനിടെ മസൂദിന്റെ സ്വത്തുക്കള്‍ ഫ്രാന്‍സ് മരവിപ്പിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും വിദേശകാര്യ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫ്രാന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര പ്രവര്‍ത്തനം നടത്തുന്നവരെകുറിച്ച് യൂറോപ്യന്‍ യൂണിയന് തയ്യാറാക്കുന്ന പട്ടികയില്‍ മസൂദിനെ ഉള്‍പ്പെടുത്തുന്നതിനെ കുറിച്ചും ആലോചിക്കുമെന്ന് ഫ്രാന്‍സ് അറിയിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാതിരിക്കുന്നത് സമാധാനത്തിനും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും,അതിനാല്‍ മറ്റ് നടപടികള്‍ സ്വീകരിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും യു എന്‍ രക്ഷാ സമിതിയിലെ നയതന്ത്ര പ്രതിനിധികള്‍ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: