പത്തനംതിട്ട: പെരുന്തേനരുവി ഡാം തുറന്ന് വിട്ട സംഭവത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതായി കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് കെഎസ്ഇബി കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും സുരക്ഷാ പരിശോധന ഉറപ്പ് വരുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
മാര്‍ച്ച് 13 രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ ഡാമിന്റെ ഒരു ഷട്ടര്‍ പൂര്‍ണമായും തുറന്നിരുന്നു. വരണ്ട് കിടക്കുന്ന നദിയിലൂടെ വെള്ളമൊഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് ഷട്ടര്‍ തുറന്നിട്ടുണ്ടാകാമെന്ന സംശയത്തിനിടയാക്കിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഷട്ടര്‍ അടയ്ക്കുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഡാം തുറക്കുന്നതിനുള്ള റിമോട്ട് ടൈപ്പ് സ്വിച്ച് ഉപയോഗിച്ച് തുറന്ന് വിട്ടത് സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്.
20 മിനിട്ടിലധികം നേരം വെള്ളം നദിയിലൂടെ ഒഴുകിപ്പോയി. സമീപത്ത് കിടന്നിരുന്ന കടത്ത് വളളത്തിന് സാമൂഹ്യ വിരുദ്ധര്‍ തീയിടുകയും ചെയ്തു. വള്ളം കത്തുന്നത് കണ്ടെത്തിയ പ്രദേശവാസിയായ റോയി എന്നയാളാണ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. സംഭവത്തില്‍ തഹസില്‍ദാരോടും ഡാം സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരോടും കലക്ടര്‍ റിപ്പോര്‍ട്ട് തേടി.
പ്രളയത്തില്‍ പെരുന്തേനരുവി ജല പദ്ധതിയുടെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതിനാല്‍ വൈദ്യുതോത്പാദനം കുറച്ചിരുന്നു. 6 മെഗാവാട്ട് ശേഷിയുള്ളതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: