തിരുവനന്തപുരം: ചിറ്റാളന്മാരില് നിന്നും ഈടാക്കിയ സേവന നികുതി മടക്കി നല്കുന്നതില് കെഎസ്എഫ്ഇക്ക് കള്ളക്കളി. ഇതുമൂലമുണ്ടായ പ്രശ്നം കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കാന്‍ നീക്കം.
കെഎസ്എഫ്ഇയില്‍ നിന്നു ചിട്ടി പിടിക്കുമ്പോള്‍ സേവന നികുതി ഈടാക്കിയിരുന്നു. ഇതിനെതിരെ ആന്ധ്രയിലെ മാര്‍ഗദര്‍ശി ചിട്ടിക്കമ്പനി സുപ്രീംകോടതിയെ സമീപിച്ചു. കോടതി സേവന നികുതി റദ്ദാക്കി. വിഷയം കേരള ഹൈക്കോടതിയിലും എത്തി. സേവന നികുതി വാങ്ങരുതെന്നും വാങ്ങിയ തുക തിരികെ നല്‍കാനും 2018 മാര്‍ച്ച് 14ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതനുസരിച്ച് 2012 ജൂണ്‍ 30 മുതല്‍ 2015 ജൂലൈ 14 വരെ ചിട്ടി പിടിച്ചവരില്‍ നിന്ന് ഈടാക്കിയ സേവന നികുതി കെഎസ്എഫ്ഇ മടക്കി നല്‍കണം.
ഹൈക്കോടതി ഉത്തരവ് ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണം. ഇതനുസരിച്ച് 2019 മാര്‍ച്ച് ആറിനാണ് സേവനനികുതി മടക്കിക്കിട്ടാന്‍ അപേക്ഷ നല്‍കണം എന്ന് കാണിച്ച് കെഎസ്എഫ്ഇ പത്രപ്പരസ്യം നല്‍കിയത്. 2019 മാര്‍ച്ച് 13നായിരുന്നു അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഒരാഴ്ച മാത്രമാണ് അനുവദിച്ചത്. ചിറ്റാളന്മാര് കെഎസ്എഫ്ഇ ഓഫീസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജിഎസ്ടി ഓഫീസില്‍ അപേക്ഷ നല്‍കണം. ഇതോടെ ജിഎസ്ടി ഓഫീസില്‍ വന്‍ തിരക്കായി. ഫയലുകള്‍ കുന്നുകൂടി.
എഴുപത് ശതമാനം ചിറ്റാളന്മാരും പരസ്യം കണ്ടിട്ടില്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ മുപ്പത് ശതമാനം അപേക്ഷകളേ ലഭിച്ചിട്ടുള്ളൂ.
ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടതില്ല
ചിറ്റാളന്മാരെ ബുദ്ധിമുട്ടിക്കാതെ നികുതി മടക്കി നല്‍കാം. സേവന നികുതി കെഎസ്എഫ്ഇ മടക്കി നല്കിയ ശേഷം രേഖകള്‍ ജിഎസ്ടിക്ക് സമര്‍പ്പിച്ച് തുക വാങ്ങാവുന്നതേയുള്ളൂ. കോടിക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ കെഎസ്എഫ്ഇയില്‍ ലഭിച്ചത്. ഇത് മൂന്ന് മാസം കൂടുമ്പോഴായിരുന്നു സെന്‍ട്രല്‍ എക്സൈസിന് (ജിഎസ്ടി)നല്‍കിയിരുന്നത്. ഇതിനിടയില്‍ ഈ തുക ഉപയോഗിച്ച് സ്വര്‍ണവായ്പയും മറ്റ് വായ്പകളും നല്കി കോടിക്കണക്കിന് രൂപ കെഎസ്എഫ്ഇ ലാഭമുണ്ടാക്കി.
സേവന നികുതി കെഎസ്എഫ്ഇ നേരിട്ട് മടക്കി നല്കിയാല് അവര്‍ക്ക് നഷ്ടമുണ്ടാകില്ല. ജിഎസ്ടി ഓഫീസിലെ ഫയലുകളുടെ എണ്ണവും കുറയ്ക്കാം. പിന്നീട് രേഖകള്‍ കെഎസ്എഫ്ഇ ജിഎസ്ടിക്ക് നല്കി പണം മടക്കി വാങ്ങാം.
അപേക്ഷ നല്‍കിയവര്‍ക്ക് പണം മടക്കി ലഭിക്കുമ്പോള്‍ മറ്റ് ചിറ്റാളന്മാര് വിവരം അന്വേഷിക്കും. അപ്പോള്‍ അപേക്ഷിക്കേണ്ട തീയതി കഴിഞ്ഞുവെന്നും സേവന നികുതി കേന്ദ്രസര്‍ക്കാരാണ് നല്‍കേണ്ടതെന്നും കെഎസ്എഫ്ഇ പറയും. ഇങ്ങനെ കുറ്റം കേന്ദ്രത്തിന്റെ തലയില്‍ കെട്ടി വയ്ക്കാനാണ് നീക്കം.
സര്‍ക്കാര്‍ ഇടപെടണമെന്ന് ഫെറ്റോ
തിരുവനന്തപുരം: നിയമവിരുദ്ധമായി കെഎസ്എഫ്ഇ ഈടാക്കിയ സേവന നികുതി തിരികെ ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് ഫെറ്റോ ആവശ്യപ്പെട്ടു. കെഎസ്എഫ്ഇ വിവരങ്ങള്‍ ഇടപാടുകാരെ വൈകിയാണ് അറിയിച്ചത്. ഇടപാടുകാരെ കൂട്ടത്തോടെ സേവന നികുതി ഓഫീസിലേക്ക് അയയ്ക്കുന്നത് ശരിയല്ല. ചിറ്റാളന്മാര്ക്ക് തുക നല്കിയ ശേഷം ജിഎസ്ടി ഓഫീസില്‍ നിന്നും വാങ്ങാനുള്ള നടപടിക്രമങ്ങള്‍ കെഎസ്എഫ്ഇ സ്വീകരിക്കണം. ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: