തിരുവാഭരണങ്ങളും ക്ഷേത്രങ്ങളില്‍ നടയ്ക്കുവയ്ക്കുന്ന ഉരുപ്പടികളും വില്‍ക്കാനുള്ള കൊച്ചിന് ദേവസ്വം ബോര്‍ഡ് തീരുമാനം ക്ഷേത്ര സംസ്കാരത്തോടും ഭക്തമനസ്സുകളുടെ വികാരത്തോടുമുള്ള ആവജ്ഞയാണ്. കേരളത്തിലെ ക്ഷേത്രങ്ങള്‍ ഒരുകാലത്തു പരിപാലിച്ചു പോന്നത് ഭക്തരായ ഊരാഴ്മക്കാരായിരുന്നു. സ്വയം ക്ഷയിച്ചപ്പോഴും അവര്‍ തേവരുടെ സ്വത്തില്‍ കൈവച്ചില്ല. മെക്കാളെ പ്രഭുവിന്റെ കുതന്ത്രത്താല്‍ ബ്രഹ്മസ്വത്തില്‍നിന്നു രാജാവിന്റെ (സര്‍ക്കാര്‍) ദേവസ്വത്തിലേക്കു വന്ന ഈ ക്ഷേത്രങ്ങള്‍ ഉരുപ്പടികളുടെ ബാഹുല്യത്താലും വാസ്തുശില്പ തനിമയാലും അഭിവൃദ്ധിപ്രാപിച്ചതല്ലാതെ ക്ഷീണിച്ചുപോയിരുന്നില്ല. ഉപജീവനം എന്നതിലുപരി ഈശ്വരസേവയായി കര്‍മ്മങ്ങള്‍ നിര്‍വഹിച്ച ജീവനക്കാര്‍ക്ക് കുറച്ചു ക്ഷീണമുണ്ടായിരുന്നു എന്നത് ശരിതന്നെ.ക്ഷേത്രങ്ങളുടെ ആദ്യ അവകാശി ഭക്തരാണ്. ദേവനെ ല്ലെങ്കില്‍ ദേവിയെ മൂര്‍ത്തിയുടെ എല്ലാ പ്രഭാവത്തോടും ദര്‍ശിക്കാനാവുക എന്നതാണ് അവര്‍ക്കു ലക്ഷ്യം. ആ ആശയത്തെ പണ്ടേ തന്നെ ഇവിടത്തെ ഇടതുപക്ഷങ്ങള്‍ ചോദ്യം ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണു പുതിയ നീക്കം.
ഇതൊക്കെ ഒരു ടെസ്റ്റ് ഡോസ് ആണ്. ശബരിമല കേസും സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചുള്ള സത്യവാങ്മൂലവും യുവതീപ്രവേശന തിടുക്കവും ചില പരിശോധനകളാണ്. സുധാകര കവിയുടെ ശബരിമലയിലെ കഴുതകള്‍ എന്ന പ്രയോഗം ശ്രദ്ധിക്കുക. എങ്ങനെയാണ്, എത്രത്തോളമാണ് ഇക്കൂട്ടരുടെ പ്രതികരണം, ഏതറ്റം വരെ പോകും, എങ്ങനെയൊക്കെ അതിനെ നേരിടണം എന്നറിയാനുള്ള പരീക്ഷണം. സാമൂഹിക ആഘാത പഠനം- ഇമ്പാക്ട് അസ്സെസ്സ്മെന്റ് നടത്തിനോക്കുകയാണ്. ഈ ടെസ്റ്റ് ഡോസുകള്‍ അന്തിമമായി ലക്ഷ്യം വയ്ക്കുന്നത് ശ്രീപദ്മനാഭന്റെ നിലവറകളാണ്. രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാക്കാനുള്ള ഈ ധൂര്ത്തന്മാരുടെ ആവേശം സുപ്രീം കോടതിയില്‍ത്തന്നെ കാണാമായിരുന്നല്ലോ?
പക്ഷെ സെമിറ്റിക് മതങ്ങളെ ഇവര്‍ക്കു പേടിയാണ്. അവ സ്വന്തം മാര്‍ക്സിസ്റ്റ് മതം പോലെ പടിഞ്ഞാറന്‍ കടല്‍ കടന്നുവന്നത്കൊണ്ടും അവയൊക്കെ പാശ്ചാത്യഗര്‍ഭത്തില്‍ നിന്ന് സഹോദരമായി പിറന്നവ ആയതുകൊണ്ടും കുറച്ചു കഴിഞ്ഞു ഉപദ്രവിക്കാം. വേണ്ടേ കുറച്ചെങ്കിലും സഹോദരസ്നേഹം. ഒരേ തൂവല്‍ പക്ഷികള്‍. അവരും അമ്പലം പൊളിച്ചിട്ടുണ്ട്. സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. അവര്‍ക്കുമുണ്ട് ഒരു ഉപജ്ഞാതാവും പിടിവിടാന്‍ പാടില്ലാത്ത ഒരു തത്വശാസ്ത്രവും , പുസ്തകവും. എതിര്‍പ്പുകള്‍, അവഹേളനങ്ങള്‍, തിരുത്തല്‍ വാദം എന്നിവ വാളെടുക്കുന്നതിലേക്കു കാര്യങ്ങളെ എത്തിക്കും. മേലു നോവും വോട്ടും പോകും. അതുകൊണ്ടു ടെസ്റ്റുകള്‍ ആദ്യം ”പ്രാകൃത’ ഭക്തന്മാരുടെ മണ്ടയിലാവട്ടെ.
ക്ഷേ്രതങ്ങളില്‍ പ്രതിഷ്ഠാ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള അങ്കികള്‍ (ഗോളക ), തിരുമുഖം, കിരീടകുണ്ഡലാദികള്‍, സ്വര്‍ണത്തിലും വെള്ളിയിലുംതീര്‍ത്ത വിശേഷ മാല്യങ്ങള്‍, ചന്ദ്രക്കലക്കൂട്ടം താലിക്കൂട്ടം, ശംഖ ചക്രാദികള്‍, വേല്, ചമ്മട്ടി ഒക്കെ ഭക്ത്യാദര പൂര്‍വം ഭക്തന്മാരാലും ഊരാളന്മാരാലും രാജാക്കന്മാരാലും പലകാലങ്ങളായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളവയാണ്. വിശേഷസന്ദര്ഭങ്ങളില് സര്‍വാഭരണ വിഭൂഷിതനായി ഭഗവാനെ / ദേവിയെ ദര്‍ശിച്ചു സായൂജ്യം ലഭിക്കുകയത്രേ ഭക്തരെ സംബന്ധിച്ചിടത്തോളം പ്രധാനം. കാണുന്ന പണവും സ്വര്‍ണ്ണവും എല്ലാം തന്നിലേക്ക് വരട്ടെ എന്ന് കരുതുന്നവന് ഈ വികാരം അന്യമായിരിക്കാം, വെറുക്കപ്പെടേണ്ടതായിരിക്കാം.
പന്തളത്തു സൂക്ഷിക്കുന്ന അയ്യപ്പ തിരുവാഭരണങ്ങളും ആയുധങ്ങളും ,ആറന്മുളയില് സൂക്ഷിക്കുന്ന തിരുവിതാങ്കൂര്‍ കൊട്ടാരം നടക്കുവച്ച അങ്കിയും, വൈക്കത്തും ,ഏറ്റുമാനൂരും , ഊരകത്തമ്മതിരുവടിയിലും ,ആറന്മുള, അമ്പലപ്പുഴ, ഹരിപ്പാട്, ഗുരുവായൂര്‍ ,കുമാരനല്ലൂര്‍, പൂണത്രയീശസന്നിധി എന്നിങ്ങനെ പദ്മനാഭ സവിധത്തിലും എല്ലാം തിരുവാഭരണങ്ങള്‍ പണ്ടേ ഉണ്ട്. മലബാറില്‍ ടിപ്പു ഹൈദരാലി പടയോട്ടം കഴിഞ്ഞപ്പോള്‍ മഹാക്ഷേത്രങ്ങളും പണ്ടങ്ങളും കൊള്ളയടിക്കപ്പെട്ടു. പള്ളികളിലുമില്ലേ സ്വര്‍ണ്ണക്കുരിശ്? അത് ഭക്തിയുടെ ആവിഷ്കാരമാണ്. ഈശ്വരഭാവത്തെ ഉത്തരോത്തരം സൗന്ദര്യവല്‍ക്കരിക്കല്‍ ഹൈന്ദവതയില്‍ കാണുമ്പോലെ മറ്റിടങ്ങളില്‍ കാണാനാകില്ല. സരസ്വതിയെ വിവസ്ത്രയാക്കുന്നവര്‍ക്കും സ്വന്തം കുലത്തെയും ദേശത്തെയും വ്യഭിചരിക്കുന്നവര്‍ക്കും നിരങ്ങാനുള്ളവയല്ല ക്ഷേത്രങ്ങള്‍ എന്ന് ഓര്‍ക്കണം.
ബോര്‍ഡുകള്‍ നഷ്ടത്തിലാണത്രെ. അല്ലങ്കില്‍ നഷ്ടമല്ലാത്തതായി സര്‍ക്കാരിന്റെ കയ്യില്‍ എന്തുണ്ട്? ദേവസ്വം ഭരണത്തില്‍ ഒരു പുതിയ ക്ഷേത്രം പോലും ഉണ്ടായിട്ടില്ല. ഉള്ളവയുടെ പ്രൗഢി നിലനിര്‍ത്തി സംരക്ഷിക്കാനോ ക്ഷേത്രഗാത്രത്തിനു കോട്ടം തട്ടാതെ വാസ്തുശില്പ മാതൃകകളില്ത്തന്നെ പുതിയ മന്ദിരങ്ങള്‍ നിര്‍മിക്കാനോ കഴിഞ്ഞിട്ടില്ല. ഫാക്ടറി ആയിട്ടല്ലേ ഇക്കൂട്ടര്‍ ക്ഷേത്രത്തെ കാണുന്നത്?
ക്ഷേത്ര നിര്‍മാണം നടത്തേണ്ട വാസ്തു വിദഗ്ദ്ധരെയോ കൊത്തുപണിക്കാരെയോ തച്ചന്മാരെയോ പരിപാലിക്കാനോ പരിശീലിപ്പിക്കാനോ നിലനിര്‍ത്താനോ ബോര്‍ഡുകള്‍ ഒന്നും ചെയ്തില്ല. വാദ്യങ്ങളെയും വാദകരെയും പരിശീലിപ്പിച്ചില്ല , സംരക്ഷിച്ചില്ല. ഇപ്പോള്‍ കതിരില്‍ വളം വയ്ക്കുമ്പോലെ ചില ക്ഷേത്ര കലാപഠന കേന്ദ്രങ്ങളുണ്ട്. ആചാരങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരച്ച തസ്തികകള്‍ ഇല്ലാതാക്കി. അവരെ ശ്വാസം മുട്ടിച്ച് പുറത്തു ചാടിച്ചു. ഇനി തിരുവാഭരണവും വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഭക്തന് സമര്‍പ്പിച്ച സ്വര്‍ണവും കടത്തും. ഇന്ന് സ്വര്‍ണം, നാളെ വിഗ്രഹം. അതിനു ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നല്ല വില കിട്ടുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: