കല്‍പ്പറ്റ: സിപിഎം കൊലപാതക പാര്‍ട്ടിയായി മാറിയതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു. മാവോയിസ്റ്റ് സി.പി. ജലീല്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലുണ്ടായ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്ന് പറഞ്ഞ സര്‍ക്കാര്‍, ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന സംഭവത്തില്‍ പോലീസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന കോടതി നിര്‍ദേശം സൗകര്യപൂര്‍വം മറച്ചുവയ്ക്കുന്നു.
വൈത്തിരിയിലെ ഏറ്റുമുട്ടല്‍ അന്വേഷിക്കുന്നതിനെത്തിയ സ്വതന്ത്ര വസ്തുതാന്വേഷണ സംഘത്തെ പോലീസും സിപിഎം ഗുണ്ടകളും ചേര്‍ന്ന് ഇന്നലെ തടഞ്ഞ സംഭവുമായി ബന്ധപ്പെട്ടാണ് ഇവര്‍ മാധ്യമങ്ങളെ കണ്ടത്. സിപിഎം ഇന്ന് നീതിക്കും ന്യായത്തിനും എതിരാണ്. മാനുഷിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നില്ല. മൂര്‍ഖന്‍ പാമ്പുകളുടെ സ്വഭാവമാണ് ഇവര്‍ക്കെന്നും. വയനാട്ടില്‍ ഇനിയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടക്കും. മാവോയിസ്റ്റുകള്‍ ആയുധമെടുക്കുന്നതിനെ തള്ളിക്കളയാനാവില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രോ വാസു, പി.എ. പൗരന്, ഡോ. പി.ജി. ഹരി, തുഷാര്‍ നിര്‍മല്‍ സാരഥി, അഡ്വ. അലാവുദ്ദീന്‍, അഡ്വ. രാജ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: