ആലപ്പുഴ: പിണറായി സര്‍ക്കാരിന്റെ കാലത്ത് കമ്മീഷന് ചെയ്ത ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തുടര്‍ച്ചയായി പൊട്ടുന്നു. ക്രമക്കേട് നടന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ. കമ്മീഷന് ചെയ്ത് 21 മാസത്തിനിടെ 36 തവണയാണ് പൈപ്പ് പൊട്ടിയത്. പൈപ്പ് സ്ഥാപിച്ചതില്‍ വന്‍ അഴിമതി നടന്നെന്നും, അഴിമതി പണം വാങ്ങിയവരുടെ പട്ടിക തനിക്ക് അറിയാമെന്നും മന്ത്രി ജി. സുധാകരന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
പദ്ധതി കമ്മീഷന് ചെയ്യുന്നതിന് മുന്‍പ് കരാറുകാരന് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും സുധാകരന് പൊതുയോഗത്തില്‍ പറഞ്ഞു. 22 പേര് രണ്ടു കോടി വാങ്ങിയെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്. പദ്ധതി നിര്‍വഹണത്തില്‍ കോടികളുടെ അഴിമതി നടന്നതായി തുടക്കത്തിലേ ആക്ഷേപം ഉയര്‍ന്നിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും, ആലപ്പുഴ നഗരസഭയുടെയും വിഹിതം ഉപയോഗിച്ചാണ് 220 കോടിയുടെ പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
പൈപ്പ് പൊട്ടല്‍ പരിശോധിച്ച വിദഗ്ധസമിതിയാണ് വാട്ടര്‍ അതോറിറ്റി എംഡിയോട് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. പൈപ്പിന്റെ ഗുണനിലവാരം സംബന്ധിച്ച് കൂടുതല്‍ പരിശോധന വേണമെന്ന് ടെക്നിക്കല്‍ അംഗം ടി. രവീന്ദ്രന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. പൈപ്പ് പൊട്ടല്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരന് ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് കത്തു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഒരാഴ്ചമുമ്പ് വിദഗ്ധസംഘം കടപ്രയിലെയും കരുമാടിയിലെയും പ്ലാന്റുകള്‍ ഉള്‍പ്പെടെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചത്.
കരുമാടി വരെയുള്ള 19 കിലോമീറ്ററില്‍ തകഴി, കേളമംഗലം ഭാഗത്തെ 1.400 കിലോമീറ്റര്‍ പൈപ്പാണ് അടിക്കടി പൊട്ടുന്നത്. മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായി മറ്റൊരു കമ്പനിയുടെ പൈപ്പാണ് ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്. പൈപ്പ് പൊട്ടല്‍ പതിവായതോടെ പൈപ്പിന്റെ സാമ്പിള്‍ കൊച്ചിയിലും ഗോവയിലും അയച്ച് പരിശോധിച്ചെങ്കിലും തകരാര്‍ കണ്ടെത്താനായില്ല. എന്നാല്‍ പൈപ്പുകളുടെ സാമ്പിള്‍ വീണ്ടും പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസവും തകഴി ക്ഷേത്രത്തിന് സമീപം പൈപ്പു പൊട്ടിയതോടെ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: