ഇടുക്കി: കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ താപനില 2-3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വരെയാണ് മുന്നറിയിപ്പെങ്കിലും താപനില ഉയര്‍ന്ന് തന്നെ നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ കമ്മിറ്റിയും അറിയിച്ചിട്ടുണ്ട്. വ്യാഴം രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് തൃശൂരിലെ വെള്ളാനിക്കരയിലാണ്, 38.8 ഡിഗ്രി സെല്‍ഷ്യസ്. പാലക്കാട്-37.7, പുനലൂര്‍-37.5, കണ്ണൂര്‍-36.4, കോഴിക്കോട്-36.2, കോട്ടയം-36.5 എന്നിങ്ങനെയാണ് താപനില. കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം ഇന്നലെ പുറത്ത് വിട്ട കണക്ക് പ്രകാരം 19 വരെ രാജ്യത്ത് ഒരിടത്തും ഉഷ്ണവാതത്തിനുള്ള സാധ്യതയില്ല. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയില്‍ താപനില ഉയരുന്നതായാണ് കണക്കുകള്‍. ചൂടേറിയതോടെ ഫാന്‍, എയര്‍ കണ്ടീഷണര്‍, എയര്‍ കൂളര്‍, ഫ്രിഡ്ജ് വില്‍പ്പനയും പൊടി പൊടിക്കുകയാണ്.
ഉപഭോഗം 80.88 ദശലക്ഷം യൂണിറ്റ്
ചൂടിനൊപ്പം സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും ഉയരുകയാണ്. വ്യാഴാഴ്ച സംസ്ഥാനത്താകെ 80.8827 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം 2018 ഏപ്രില്‍ 30ന് ആയിരുന്നു. 80.9538 ദശലക്ഷം യൂണിറ്റ്. ഈ റെക്കോര്‍ഡ് ഉടന്‍ മറികടക്കുമെന്നാണ് കണക്ക്കൂട്ടല്‍. വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ പ്രധാന സംഭരണികളിലാകെ 51 ശതമാനം വെള്ളമാണ് ഇനി അവശേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: