പാരീസ്: ഒലിവര്‍ ജിരൂദിന്റെ ഹാട്രിക്കില്‍ ഡൈനാമോ കീവിനെ ഗോള്‍ മഴയില്‍ മുക്കി ചെല്‍സി യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കാണ് ചെല്‍സി ഉക്രെയിന് ടീമിനെ തകര്‍ത്തുവിട്ടത്. ഇരു പാദങ്ങളിലുമായി അവര്‍ 8- 0ന് ജയിച്ചുകയറി. കഴിഞ്ഞയാഴ്ച അരങ്ങേറിയ ആദ്യ പാദത്തില്‍ 3-0 ന് ചെല്‍സി വിജയം സ്വന്തമാക്കിയിരുന്നു.
ജിരൂദാണ് ചെല്‍സിയുടെ സ്കോറിങ്ങിന് തുടക്കം കുറിച്ചത്. കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ജിരൂദ് കീവിന്റെ വലകുലുക്കി. രണ്ടാം ഗോളും ഈ മുന്നേറ്റനിരക്കാരന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്്. 33-ാം മനിറ്റിലാണ് രണ്ടാം ഗോള്‍. ആദ്യ പകുതിയുടെ അധിക സമയത്ത്് മാര്‍ക്കോസ് അലന്‍സോ ചെല്‍സിയുടെ മൂന്നാം ഗോളും കുറിച്ചു. ഇടവേളയക്ക്് ചെല്‍സി 3-0ന് മുന്നില്‍.
രണ്ടാം പകുതിയിലും ചെല്‍സിയുടെ തേരോട്ടമാണ് കണ്ടത്. നിരന്തരം അവര്‍ ആക്രമിച്ചുകളിച്ചതോടെ ഡൈനാമോ കീവിന്റെ ഗോള്‍ മുഖം വിറച്ചു. രണ്ട് തവണകൂടി അവര്‍ ലക്ഷ്യം കണ്ട് വിജയമുറപ്പിച്ചു. 59-ാം മിനറ്റില്‍ ജിരൂദ് മൂന്നാം ഗോള്‍ നേടി ഹാട്രിക്ക് തികച്ചു. ഇതോടെ ചെല്‍സി 4-0 ന് മുന്നിലായി. അവസാന നിമിഷങ്ങളില്‍ ഹഡ്സണും ലക്ഷ്യം കണ്ടതോടെ ചെല്‍സി വിജയം സ്വന്തമാക്കി.
തുടക്കം നന്നായി. ഇതേ രീതിയിലുള്ള തുടക്കമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ആദ്യ പകുതിയില്‍ ഭംഗിയായി കളിച്ചു. രണ്ടാം പകുതിയിലും മികവ് നിലനിര്‍ത്താനായെന്ന് ചെല്‍സിയുടെ ഇറ്റാലിയന്‍ കോച്ച് മൗറിസിയോ സാരി പറഞ്ഞു.
കഴിഞ്ഞ മാസം ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റ ചെല്‍സി മൗറിസിയോ സാരിയുടെ കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിടുകയാണ്. യൂറോപ്പ ലീഗില്‍ ചാമ്പ്യന്മാരാകാമെന്ന് പ്രതീക്ഷയിലാണവര്‍. അതോടൊ്പ്പം അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലും സ്ഥാനമുറപ്പാക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
ഇറ്റാലിയന്‍ ലീഗ് ടീമായ നാപ്പോളിയും യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. രണ്ടാം പാദത്തില്‍ ഓസസ്ട്രിയയുടെ സാലസ്ബര്ഗിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ മികവില്‍ നാപ്പോളി അവസാന എട്ട് ടീമുകളിലൊന്നായി. രണ്ട് പാദങ്ങളിലുമായി നാപ്പോളി 4-3ന്റെ വിജയം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: