ലണ്ടന്‍: പിയറി എമറിക് ഔബമേയങ്ങിന്റെ ഇരട്ട ഗോളിന്റെ മികവില്‍ റെന്നസിനെ തകര്‍ത്ത് ആഴ്സണല്‍ യൂറോപ്പ ലീഗ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ 3-1 ന് തോറ്റ ആഴ്സണല്‍ രണ്ടാം പാദത്തില്‍ ഉരിശന്‍ തിരിച്ചുവരവിലൂടെയാണ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് പിടിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്സണല്‍ വിജയിച്ചത്. രണ്ട് പാദങ്ങളിലുമായി 4-3 ന്റെ വിജയം സ്വന്തമാക്കി.
കളിയുടെ അഞ്ച്, 72 മിനിറ്റുകളിലാണ് ഔബമേയങ്ങ് ലക്ഷ്യം കണ്ടത്. മൂന്നാം ഗോളിന് വഴിയൊരുക്കിയതും ഔബമേയങ്ങാണ്. മെയ്റ്റ്ലന്‍ഡ് നൈല്‍സും ഔബയോങ്ങും ചേര്‍ന്ന് നടത്തിയ നീക്കാമാണ് ഗോളില്‍ കലാശിച്ചത്.
ആദ്യപാദത്തില്‍ തോറ്റ ആഴ്സണല്‍ രണ്ടാം പാദത്തില്‍ ജയത്തിനായി തുടക്കം മുതല്‍ പൊരുതി. അഞ്ചാം മിനിറ്റില്‍ തന്നെ അവര്‍ ലീഡും നേടി. ഔബമേയാങ്ങാണ് സ്കോര്‍ ചെയ്തത്. പത്ത് മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും കുറിച്ചു. ഇത്തവണ മെയ്റ്റ്ലന്ഡാണ് ഗോളടിച്ചത്. ഇടവേളയ്ക്ക് ആഴ്ണല്‍ 2- 0ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയിലും ആഴ്സണല്‍ മികവ് തുടര്‍ന്നു. കളിയവസാനിക്കാന്‍ പതിനെട്ട് മിനിറ്റുളളപ്പോള്‍ ഔബമേയങ്ങ് തന്റെ രണ്ടാം ഗോളും കുറിച്ചതോടെ ആഴ്സണല്‍ വിജയത്തിലേക്ക് പിടിച്ചുകയറി.
ഹാട്രിക്ക് തികയക്കാന്‍ ലഭിച്ച രണ്ട് സുവര്ണാവസരങ്ങള് ഔബമേയങ്ങ് കളിഞ്ഞുകുളിച്ചു. രണ്ട് അവസരങ്ങള്‍ ഞാന്‍ നഷ്ടപ്പെടുത്തി. എന്നിരുന്നാലും വിജയിക്കാനായതില്‍ സന്തോഷമുണ്ടെന്ന് മത്സരശേഷം ഔബമേയാങ്ങ് പറഞ്ഞു.
അതേസമയം ആഴ്സണലിന്റെ രണ്ടാം ഗോള്‍ ഓഫ് സൈഡായിരുന്നെന്ന് റെന്നസ് കോച്ച് ജൂലിയന്‍ സ്റ്റെഫാന്‍ ആരോപിച്ചു. ഗോളടിക്കാന്‍ മെയ്റ്റ്ലന്ഡിന് ക്രോസ് നല്കിയ ഔബമേയാങ്ങ് ഓഫ് സൈഡായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: