പാരീസ്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസറിന്റെ സ്വത്തുവകകള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര, വിദേശകാര്യമന്ത്രാലയങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചതാണിത്. ചൈനയ്ക്കുള്ള താക്കീതുകൂടിയാണിത്.
അസറിനെ യൂറോപ്യന്‍ യൂണിയന്റെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും ഫ്രാന്‍സ് വ്യക്തമാക്കി.
അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്രസഭ രക്ഷാസമിതി അംഗങ്ങളുടെ നീക്കം കഴിഞ്ഞ ദിവസം ചൈന തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അംഗങ്ങള്‍ സ്വന്തം നിലയ്ക്ക് അസറിനെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. ഫ്രാന്‍സിന്റെ ചുവടു പിടിച്ച് സമിതിയിലെ ചൈന ഒഴിച്ചുള്ള മറ്റ് സ്ഥിരം അംഗങ്ങളും(അമേരിക്ക, ബ്രിട്ടന്, റഷ്യ) അസറിനെതിരെ ശക്തമായ നടപടികള്‍ തുടങ്ങുമെന്നാണ് സൂചന.
ഇന്ത്യയില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടത്തുന്ന ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ കൂടിയായ അസറിനെ കൊടും ഭീകരനായി പ്രഖ്യാപിക്കണമെന്ന നിര്‍ദേശം ഫ്രാന്‍സാണ് ഫെബ്രുവരി 27ന് രക്ഷാസമിതിയില്‍ വച്ചത്. അമേരിക്ക, ബ്രിട്ടന് എന്നിവരുടെ പിന്തുണയോടെയുള്ള നടപടി ചൈന കഴിഞ്ഞ ദിവസം വീണ്ടും തടയുകയായിരുന്നു. പത്തു വര്‍ഷത്തിനിടെ ചൈന ഇത് നാലാമത്തെ തവണയാണ് ഈ വിഷയത്തില്‍ പാക്കിസ്ഥാന് അനുകൂലമായ തീരുമാനം എടുക്കുന്നത്. തുടര്‍ന്ന് ചൈനയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച മറ്റു സ്ഥിരാംഗങ്ങള്‍ അസറിനെതിരെ മറ്റു നടപടികള്‍ കൈക്കൊള്ളുമെന്ന് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സ് അസറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: