കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസില്‍ മൊഴിമാറ്റത്തിനായി സമ്മര്‍ദ്ദമെന്ന് കേസിലെ സാക്ഷിയായ കന്യാസ്ത്രീ. മൊഴി കൊടുത്തതിന്റെ പേരില്‍ മഠത്തിനുള്ളില്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സിസ്റ്റര്‍ ലിസി പറഞ്ഞു.
മഠത്തിനുള്ളില്‍ തടങ്കലിലാണെന്നും തന്നെ മാനസിക രേഗിയാക്കാന് ശ്രമം നടത്തുകയാണെന്നും സിസ്റ്റര്‍ ലിസി പറയുന്നു. വിജയവാഡ വിട്ട് കേരളത്തില്‍ എത്തിയത് മരണ ഭയം കൊണ്ടാണ്. വീണ്ടും സ്ഥലം മാറ്റിയത് സമ്മര്‍ദ്ദത്തിന്റെ ഭാഗമായിട്ടെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ലിസി കൂട്ടിച്ചേര്‍ത്തു.
”മഠം വിട്ട് പോകാനും തിരുവസ്ത്രം ഉപേക്ഷിച്ച് പോകാനും അവര്‍ നിര്‍ബന്ധിക്കുന്നുണ്ട്. രോഗാവസ്ഥയില്‍ പോലും എല്ലാ വിധത്തിലും ഉപദ്രവിക്കുകയാണ്. ചില സമയങ്ങളില്‍ കിട്ടുന്ന തുച്ഛമായ ഭക്ഷണം മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നത്. സ്വന്തം അമ്മയോട് സംസാരിക്കാന്‍ പോലും മഠത്തിലുള്ളവര്‍ അനുവദിക്കുന്നില്ല. വീട്ടുകാര്‍ ഫോണില്‍ വിളിച്ചാല്‍ അവര്‍ സംസാരിച്ചിട്ട് കാര്യങ്ങള്‍ പറയുകയാണ് പതിവ്. അസുഖം ബാധിച്ച് കിടന്നപ്പോള്‍ മരുന്ന് വാങ്ങാന്‍ പണം നല്‍കിയില്ല. തലയില്‍ തേയ്ക്കാന്‍ അല്പം എണ്ണ ചോദിച്ചപ്പോള്‍ സിസ്റ്ററിന് തരാന്‍ ഇവിടെ എണ്ണയില്ല എന്നായിരുന്നു മറുപടി. കൂടാതെ മഠത്തിലുള്ള മറ്റുള്ളവരെ തന്നില്‍ നിന്ന് അകറ്റി നിര്‍ത്തി ഒറ്റപ്പെടുത്തുകയാണ്” – സിസ്റ്റര്‍ ലിസി വ്യക്തമാക്കി.
സഭാവസ്ത്രമണിഞ്ഞശേഷം ആദ്യം വിജയവാഡയിലായിരുന്ന ഇവര്‍ മൂവാറ്റുപുഴ തൃക്കയിലെ മഠം കേന്ദ്രീകരിച്ച് 14 വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ഓരോ മഠങ്ങളും പ്രൊവിന്‍സുകളും കേന്ദ്രീകരിച്ച് പ്രേഷിത പ്രവര്‍ത്തനങ്ങളും കൗണ്‍സലിങ്ങും നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തില്‍ ബിഷപ്പിനെതിരെ മൊഴി കൊടുത്തത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ആദ്യം വിവരം പങ്കുവച്ചത് സിസ്റ്റര്‍ ലിസിയോടായിരുന്നു. തിരുവസ്ത്രം ഉപേക്ഷിച്ച് പുറത്ത് പോകാനുള്ള സമ്മര്‍ദത്തിലാക്കി ഒറ്റപ്പെടുത്തുകയാണ് മഠത്തിലുള്ളവര്‍. വിജയവാഡയിലെ പ്രൊവിന്‍ഷ്യലായിട്ടുള്ള അല്‍ഫോണ്‍സ അബ്രഹാമും, മദര്‍ ജനറലും ചേര്‍ന്ന് മൊഴിമാറ്റാന്‍ വലിയ തോതില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ബിഷപ്പിനെതിരായ മൊഴിമാറ്റാനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതെന്ന് ലിസി വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: