ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരര്‍ക്ക് ഫണ്ട് നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് നടത്തിയ തെരച്ചില്‍ 1.44 കോടി രൂപയും 2.48 കോടി വിലവരുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. പുല്‍വാമ ഭീകാരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനങ്ങളും മറ്റും കര്‍ശ്ശനമാക്കിയിരുന്നു. ഇതിനോടനുബന്ധിച്ചാണ് റെയ്ഡ് നടത്തിയത്.
ആദായ നികുതി വകുപ്പ് നടത്തിയ തെരച്ചിലില്‍ 41 കോടി രൂപയുടെ അനധികൃത വസ്തുവകകള്‍ കൈമാറ്റം ചെയ്തതിന്റെ രേഖകളും 17 കോടിയുടെ അനധികൃത പണമിടപാടുകളുടെ രേഖകളും കണ്ടെത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പിന്റെ തെളിവുകളടങ്ങുന്ന ഹാര്‍ഡ് ഡിസ്കുകളും മറ്റ് സാങ്കേതിക തെളിവുകളും അന്വേഷണ സംഘം കണ്ടെടുത്തു.
കണ്ടെടുത്ത രേഖകള്‍ വഴി പണമിടപാടുകള്‍ നടത്തിയവരെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആദായ നികുതി വകുപ്പ് മുതിര്‍ന്ന ഓഫീസര്‍ അറിയിച്ചു. അതേസമയം ശ്രീനഗര്‍ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ അതിര്‍ത്തിയില്‍ നിന്നും നികുതി വെട്ടിച്ചതിന് മേലുള്ള അന്വേഷണവും ഇതോടൊപ്പം നടക്കുന്നുണ്ട്.
ഭീകരര്‍ക്ക് പണമെത്തിക്കുന്ന ഒരു റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാന്റെ കേന്ദ്രത്തിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു. നികുതി വെട്ടിച്ച് വസ്തു ഇടപാടിലൂടെ ഇയാള്‍ നേടിയ 4.21 കോടി രൂപയുടെ തെളിവുകളും അധികൃതര്‍ക്ക് ലഭിച്ചു. ഇയാളുടെ പക്കല്‍ നിന്നും രണ്ട് ഹാര്‍ഡ് ഡിസ്കുകളും പിടിച്ചെടുത്തിട്ടുണ്ട്.
നികുതിയിനത്തില്‍ വന്‍ ക്രമക്കേടുകള്‍ നടത്തിയ ഒരു ബാറിനെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. കശ്മീരിലെ ഒരു പ്രമുഖ ബിസിനസ് ഗ്രൂപ്പും സംഭവത്തില്‍ അന്വേഷണം നേരിടുന്നുണ്ട്. ഭീകരര്‍ക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ട് സംസ്ഥനാത്തെ 30 സ്ഥലങ്ങളില്‍ ആദ്യ നികുതി വകുപ്പ് ഇതുവരെ തെരച്ചില്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: