തിരുവനന്തപുരം : സോളാര്‍ കേസില്‍ ആരോപണം നേരിടുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാനിറങ്ങുമെന്ന് പരാതിക്കാരി. ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, എ.പി. അനില്‍കുമാര്‍ എന്നിവരില്‍ ആരെങ്കിലും സ്ഥാനാര്‍ഥിയായാല്‍ അതില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്നാണ് പരാതിക്കാരി പ്രഖ്യാപിച്ചിരിക്കുന്നത്.
ലൈംഗിക പീഡനക്കേസിലടക്കം ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തിക്കൊണ്ടാകും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നും പരാതിക്കാരി അറിയിച്ചു.
സോളാര്‍ വ്യവസായം ആരംഭിക്കുന്നതിന് സഹായം നല്‍കാണമെന്ന് അറിയിച്ച് തന്നെ കോണ്‍ഗ്രസ് നേതാക്കള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. ഇതിനെ തുടര്‍ന്ന് എംഎല്‍എമാരായ ഹൈബി ഈഡന്, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ്, അടൂര്‍ പ്രകാശിനും, എ.പി. അനില്‍കുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതി വിരുദ്ധ ലൈഗിക പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്നത്. ഇവര്‍ നല്കിയ പരാതിയില്‍ ഉമ്മന്‍ ചാണ്ടിക്കും, കെ.സി. വേണുഗോപാലിനുമെതിരെ ബാലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ കഴിയുമോയെന്ന് ക്രൈംബ്രാഞ്ച് അന്നുതന്നെ നിയമോപദേശം ചോദിച്ചിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നല്കിയ നിയമോപദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: