ന്യൂദല്‍ഹി: കാന്ധഹാര്‍ വിമാനറാഞ്ചല്‍ പ്രചാരണായുധമാക്കുന്ന രാഹുലിനെതിരെ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിമാനത്തിലുണ്ടായിരുന്നവരുടെ ജീവന് രക്ഷിക്കാന്‍ മസൂദ് അസറിനെ സര്‍ക്കാര്‍ വിട്ടയച്ചത് വളച്ചൊടിച്ച് രാഹുല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അമിത് ഷാ ബ്ലോഗില്‍ കുറിച്ചു.
കാന്ധഹാര്‍ വിമാനറാഞ്ചലിന് തൊട്ടുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, സോണിയയും മന്മോഹന് സിങ്ങുമടക്കം എല്ലാ പ്രതിപക്ഷ നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. രാജ്യത്തിന്റെ പൊതുവികാരം കണക്കിലെടുത്ത്, വിമാനത്തിലെ യാത്രക്കാരുടെ ജീവനാണ് പ്രധാനമെന്ന് അവരെല്ലാം സമ്മതിച്ചു. സ്വന്തം പൗരന്മാരുടെ ജീവന് രക്ഷിക്കാന്‍ മസൂദ് അസറിനെ വിട്ടുകൊടുക്കാന്‍ എല്ലാ പ്രതിപക്ഷകക്ഷികളുടെയും പിന്തുണയോടെ തീരുമാനിച്ചു. അത് സൗമനസ്യംകൊണ്ടല്ല മറ്റ് വഴികളില്ലാഞ്ഞതിനാലായിരുന്നു, ഷാ ബ്ലോഗില്‍ കുറിച്ചു.
അന്ന് ഭീകരരുടെ കൈയില്‍ അകപ്പെട്ടവരുടെ ജീവന് രക്ഷിക്കുകയായിരുന്നു സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വം. എന്നാല്‍, ഇന്ന് രാഹുല്‍ അതിനെ വളച്ചൊടിച്ച് സര്‍ക്കാര്‍ എന്തുകൊണ്ടാണ് മസൂദ് അസറിനെ വിട്ടുകൊടുത്തത് എന്ന നിലയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു.
അങ്ങനെയെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2010ല്‍ 25 ഭീകരരെ വിട്ടയച്ചതിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കണം. അന്ന് വിട്ടയച്ച ഷാഹിദ് ലത്തീഫ് എന്നയാളായിരുന്നു പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍.
കാന്ധഹാര്‍ വിമാനറാഞ്ചല്‍ ഒരു പ്രചാരണവിഷയമാക്കാനാണ് രാഹുലിന്റെ ശ്രമമെങ്കില്‍ മുന്‍ ആഭ്യന്തര മന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ റുബൈയ സയീദിനെ വിട്ടുകിട്ടാന്‍ 10 ഭീകരരെ വിട്ടയച്ചതിനെ കുറിച്ച് സംസാരിക്കാനും രാഹുല്‍ തയാറാകണമെന്ന് അമിത് ഷാ ബ്ലോഗിലൂടെ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: