കൊടുങ്ങല്ലൂര്‍: ന്യൂസിലാന്റില്‍ മുസ്ലീം പള്ളിയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതിയും. തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുള്‍ നാസറിന്റെ ഭാര്യ ആന്‍സി അലി ബാവ(27) ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പിനെ തുടര്‍ന്ന് ആന്‍സിയെ കാണാതായെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. ആക്രമണ സമയത്ത് ആന്‍സിയോടൊപ്പം പള്ളിയിലുണ്ടായിരുന്ന നാസര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ന്യൂസിലാന്റില്‍ ലിന്‍കോണ്‍ യൂണിവേഴ്സിറ്റിയില്‍ അഗ്രി ബിസിനസ്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു ആന്‍സി. ഭര്‍ത്താവ് നാസര്‍ അവിടെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. ഒരു വര്‍ഷം മുന്‍പാണ് നാസറും ആന്‍സിയും ന്യൂസിലാന്റിലേക്ക് പോയത്. ഭീകരാക്രമണം നടന്ന ക്രൈസ്റ്റ് ചര്‍ച്ചിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം ആറ് മണിയോടെ നാസര്‍ നാട്ടിലേക്ക് ഫോണ്‍ വിളിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ഭീകരാക്രമണ സമയത്ത് പള്ളിയില്‍ ആന്‍സി ഉണ്ടായിരുന്നതായും കാലിന് പരിക്കേറ്റ ആന്‍സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് ആദ്യം ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ ടികെഎസ് പുരം കരിപ്പാക്കുളത്ത് പരേതനായ അലി ബാവയുടെ മകളാണ് ആന്‍സി. രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: