ആലപ്പുഴ: പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ടിപ്പര്‍ ലോറിയില്‍ നിന്ന് യന്ത്രഭാഗങ്ങളും ടയറുകളും മോഷണം പോയ സംഭവത്തില്‍ താല്കാലിക നഷ്ടപരിഹാരമായി ആഭ്യന്തരവകുപ്പ് സെക്രട്ടറി 30,000 രൂപ രണ്ടു മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. മലപ്പുറം കൊളത്തൂര്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും തുക ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ഉത്തരവിട്ടു.
2016 ഫെബ്രുരി 19ന് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന എസ്ഐയില് നിന്നാണ് തുക ഈടാക്കേണ്ടത്. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിജുമോന്റെ ടിപ്പര്‍ ലോറിയാണ് പുഴമണല്‍ കടത്തിയെന്ന പേരില്‍ 2015ല്‍ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ലോറി വിട്ടുലഭിക്കാന്‍ 2016 ഫെബ്രുവരി അഞ്ചിന് സ്റ്റേഷനിലെത്തിയപ്പോള്‍ വാഹനത്തിന്റെ വീലുകളും ടയറുകളും ട്യൂബുകളും ഡിസ്ക്കുകളും അടക്കം വാഹനത്തില്‍ നിന്ന് ഊരിമാറ്റിയെന്നാണ് പരാതി.
കമ്മീഷന് മലപ്പുറം ജില്ലാ പോലീസ് മേധാവിയില്‍ നിന്നു റിപ്പോര്‍ട്ട് വാങ്ങി. റിപ്പോര്‍ട്ട് തൃപ്തികരമല്ലാത്തതിനാല്‍ കമ്മീഷനിലെ അന്വേഷണവിഭാഗം ഡിവൈഎസ്പി അന്വേഷണം നടത്തി. എസ്ഐയുടെ ശ്രദ്ധക്കുറവ് കാരണമാണ് പരാതിക്കാരന് കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചതെന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയും അലംഭാവവുമുണ്ട്. ആറ് ലക്ഷം രൂപയുടെ വാഹനമാണ് ടിപ്പര്‍ ലോറിയെന്ന് പരാതിക്കാരന് പറയുന്നു.
കൃത്യമായി എത്ര രൂപയുടെ നഷ്ടം സംഭവിച്ചെന്ന് കണക്കാക്കിയിട്ടില്ലെന്നും കമ്മീഷന് ഉത്തരവില്‍ നിരീക്ഷിച്ചു. നഷ്ടം ഈടാക്കി കിട്ടാന്‍ പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കാമെങ്കിലും അതിനു മുമ്പ് തുച്ഛമായ തുകയെങ്കിലും പരാതിക്കാരന് ലഭിക്കേണ്ടതുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ആഭ്യന്തര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായതിനാല്‍ ആഭ്യന്തര വകുപ്പ് നഷ്ടപരിഹാരം നല്‍കണം. ഉത്തരവില്‍ സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം കമ്മീഷന് മുമ്പാകെ ആഭ്യന്തര വകുപ്പ് സെക്രട്ടറി സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: