ന്യൂദല്‍ഹി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കൂട്ടയടി. മുന്‍ ദേശീയ പ്രസിഡന്റ് സോണിയയുടെ വീട്ടില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ രൂക്ഷമായ തര്‍ക്കം തുടര്‍ന്നു. ആലപ്പുഴ, ആറ്റിങ്ങല്‍, വയനാട്, വടകര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ പോലും കഴിയാത്ത വിധം നേതാക്കള്‍ക്കിടയില്‍ പോരു രൂക്ഷമായി. ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി ആന്ധ്രയില്‍ത്തന്നെ തങ്ങി.
തര്‍ക്കം രൂക്ഷമായ നാലു മണ്ഡലങ്ങള്‍ ഒഴിവാക്കി പന്ത്രണ്ടിടത്തെ പട്ടിക രാത്രി വൈകി പുറത്തു വിട്ടു. എറണാകുളത്ത് സിറ്റിങ് എംപി കെ.വി. തോമസിനു സീറ്റു നിഷേധിച്ചു. എറണാകുളം എംഎല്‍എ ഹൈബി ഈഡനെ മത്സരിപ്പിക്കാനാണ് തീരുമാനം.
മുന്‍നിരക്കാരുടെ പിന്മാറ്റത്തില് ആശങ്കയിലായ കോണ്‍ഗ്രസിനെ നേതാക്കളുടെ തര്‍ക്കവും അസ്വസ്ഥമാക്കി. എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവര്‍ മത്സരിക്കില്ല. ”ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തന മേഖല കേരളമാണ്. സംഘടനാ ജനറല്‍ സെക്രട്ടറിയെന്ന നിലയ്ക്ക് വേണുഗോപാലിന് തിരക്കുണ്ട്”. എന്നീ ന്യായീകരണങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയുമായി തര്‍ക്കമില്ലെന്ന് തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് ചെന്നിത്തല ആവര്‍ത്തിച്ചു പറയുന്നുണ്ടായിരുന്നു. ഹൈക്കമാന്‍ഡിന്റെ വളരെ നിര്‍ണായകമായ ദൗത്യം നിര്വഹിക്കാനാണത്രേ ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ചാണ്ടി എത്താത്തത്.
ഡസനിലേറെ എംപിമാരെ പ്രതീക്ഷിക്കുന്ന കേരളത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനില്ലെന്ന നിലപാട് മൂവരും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും നേതൃത്വം സമ്മര്‍ദ്ദം ചെലുത്തി. മുതിര്‍ന്ന നേതാക്കള്‍ ഇറങ്ങുന്നത് സമീപ മണ്ഡലങ്ങളിലും വിജയസാധ്യത ഉറപ്പാക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തല്‍. മുല്ലപ്പള്ളി വടകരയിലും വേണുഗോപാല്‍ ആലപ്പുഴയിലും ഉമ്മന്‍ ചാണ്ടി പത്തനംതിട്ടയിലോ ഇടുക്കിയിലോ വേണമെന്നതായിരുന്നു ആവശ്യം.
പരാജയം ഭയന്നാണ് പ്രധാന നേതാക്കളുടെ പിന്മാറ്റമെന്ന ആരോപണം മറികടക്കുക പാര്‍ട്ടിക്ക് വെല്ലുവിളിയാണ്. കേന്ദ്ര ഭരണം പ്രതീക്ഷയില്ലാത്തതിനാല്‍ ജയിച്ച് ദല്‍ഹിയിലെത്തിയിട്ടും കാര്യമില്ലെന്ന തിരിച്ചറിവും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പുറത്താക്കപ്പെടുമെന്ന ഭയവും മത്സരിക്കാതിരിക്കുന്നതിനു പിന്നിലുണ്ട്.
കാസര്‍കോട്- രാജ്മോഹന്‍ ഉണ്ണിത്താന്, കണ്ണൂര്‍- കെ. സുധാകരന്, കോഴിക്കോട്- എം.കെ. രാഘവന്, ആലത്തൂര്‍- രമ്യ ഹരിദാസ്, പാലക്കാട്- വി.കെ. ശ്രീകണ്ഠന്, തൃശൂര്‍- ടി.എന്‍. പ്രതാപന്, ചാലക്കുടി- ബെന്നി ബഹനാന്, എറണാകുളം- ഹൈബി ഈഡന്, പത്തനംതിട്ട- ആന്റോ ആന്റണി, ഇടുക്കി- ഡീന്‍ കുര്യാക്കോസ്, മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരം- ശശി തരൂര്‍ എന്നിവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: