പാലക്കാട്: അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളില്‍ ഒരുമാസമായി തുടരുന്ന കാട്ടുതീയില്‍ ഏക്കറുകണക്കിന് വനഭൂമി കത്തിനശിച്ചു. അട്ടപ്പാടി, അഗളി, ഭവാനി റെയ്ഞ്ചില്‍ മാത്രം 250 ഹെക്ടറിലധികം വനഭൂമി നശിച്ചു.
അട്ടപ്പാടി റെയ്ഞ്ചിലെ മഞ്ചിക്കണ്ടി, ഗൊട്ടിയാര്‍കണ്ടി, ചെന്താമല, പാടവയല്‍, കുറുക്കത്തിക്കല്ല്, അപ്പര്‍ ഭവാനി, ചൂട്ടറ, വെന്തവെട്ടി, ഊരടം, ചെന്തുമ്പി, അഗളി റെയ്ഞ്ചിനു കീഴില്‍ കടമ്പാറ, വരടിമല, ഷോളയൂര്‍, തൂവ, സാമ്പാര്‍കോട്, ഗൂളിക്കടവ്, കള്ളമല, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലും തീ പടര്‍ന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരിടത്ത് തീ നിയന്ത്രണവിധേയമാക്കുമ്പോഴേക്കും മറ്റൊരിടത്ത് തീ പടരുകയാണ്. ചില ഭാഗങ്ങളില്‍ തീയണച്ചിട്ടുണ്ട്. അപ്പര്‍ഭവാനിയോട് ചേര്‍ന്നുള്ള അതിര്‍ത്തിപ്രദേശത്ത് തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് തീയണച്ചത്.
ജില്ലയില്‍ ചൂട് 41 ഡിഗ്രിയെത്തിയതും, പുല്ലുണങ്ങിയതും ശക്തമായ കാറ്റുമാണ് തീ പടരുന്നതിന് കാരണം. കൃഷിയിടങ്ങളും, പറമ്പുകളും കത്തിയമര്‍ന്നിട്ടുണ്ട്.
ബൊമ്മിയാംപടിയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കവയത്രി സുഗതകുമാരിയുടെ നേതൃത്വത്തില്‍ വളര്‍ത്തിയ കൃഷ്ണ വനവും കത്തുകയാണ്. അതീവപരിസ്ഥിതി ലോല പ്രദേശമാണിത്. കൃഷ്ണവനത്തിലെ 16 ഏക്കര്‍ ഭൂമി മാഫിയകള്‍ കൈയേറിയതിനു പുറമേയാണ് ഇപ്പോള്‍ തീപിടിത്തം. അനിയന്ത്രിതമായ മരംമുറിക്കലും പ്രകൃതി ചൂഷണവും അതിരുകടന്നപ്പോഴാണ് സുഗതകുമാരിയും സംഘവും 1983, 84ല്‍ വനംവകുപ്പില്‍ നിന്നും 57.48 ഹൈക്ടര്‍ ഭൂമി ഏറ്റെടുത്തത്.
സ്വകാര്യവ്യക്തികളുടെ പറമ്പുകളില്‍ നിന്നോ കഞ്ചാവ് മാഫിയകളോ ആവാം തീയിട്ടതെന്ന നിഗമനത്തിലാണ് അധികൃതര്‍. മല്ലീശ്വരമുടിയിലെ തീ അണയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തതിനാല്‍ വ്യോമസേനയുടെ സഹായംതേടി. ഇന്നലെ വ്യോമസേനയുടെ ഹെലിക്കോപ്ടറെത്തി പരിശോധിച്ചു.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ വനംവകുപ്പുമായി സഹകരിച്ച് അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 2018 ഒക്ടോബറില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതര്‍ അലംഭാവം കാണിച്ചതാണ് തീ പടരാന്‍ കാരണമെന്നും ഈ വര്‍ഷം 800 ഹെക്ടര്‍ വനഭൂമി ഇതുവരെ കത്തിനശിച്ചതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: