ന്യൂദല്‍ഹി: സീറ്റു നിഷേധത്തില്‍ പൊട്ടിത്തെറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം സിറ്റിങ് എംപിയുമായ പ്രൊഫ.കെ.വി. തോമസ്. എന്തു തെറ്റു ചെയ്തിട്ടാണ് തന്നെ കോണ്‍ഗ്രസ് ഒഴിവാക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ തോമസ് ചോദിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണിതെന്നും തോമസ് പറഞ്ഞു.
കോണ്‍ഗ്രസ് അനീതി കാട്ടി. ഒഴിവാക്കിയതില്‍ വേദനയും ദുഃഖവുമുണ്ട്. സിറ്റിങ് എംപിമാരില്‍ എന്നെ മാത്രം ഒഴിവാക്കിയതെന്ത്? ഞാന്‍ ആകാശത്തു നിന്ന് പൊട്ടിവീണതല്ല. ഏഴുവട്ടം ജയിച്ചതാണെങ്കില്‍ അത് എന്റെ കുഴപ്പമല്ല. ജനങ്ങള്‍ വിജയപ്പിച്ചതാണ്. പ്രായമായത് എന്തെ തെറ്റല്ല, കോണ്‍ഗ്രസ് ലിസ്റ്റ് പുറത്തു വന്നതിനു ശേഷം കെ.വി. തോമസ് പറഞ്ഞു.
ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന്, എന്നെ വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനിക്കുന്നതെങ്കില്‍ എന്തു ചെയ്യണം എന്ന് തനിക്കറിയാം എന്നായിരുന്നു മറുപടി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന സാമ്പത്തിക സംവരണ ബില്‍ അടക്കമുള്ള കാര്യങ്ങളില്‍ തനിക്ക് വ്യക്തിപരമായ അഭിപ്രായമുണ്ടായിട്ടും പാര്‍ട്ടിക്കു വേണ്ടി ശക്തമായി സംസാരിക്കുകയായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും ഭംഗിയായി നിര്‍വഹിച്ചു. എന്നിട്ടും നീതി കാട്ടിയില്ല. ഒരു ഘട്ടത്തില്‍ പോലും ആരും തന്നോട് ആലോചിച്ചില്ല. സിറ്റിങ് എംപിമാര്‍ക്ക് സീറ്റുണ്ടെന്നു പറഞ്ഞപ്പോള്‍ അതു വിശ്വസിച്ചു.
ഗ്രൂപ്പില്ലാത്തതാണ് തന്റെ കുറ്റമെങ്കില്‍ ഒന്നും പറയാനില്ലെന്ന് പ്രതികരിച്ച കെ.വി. തോമസ് കോണ്‍ഗ്രസിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ വിശദീകരിച്ചു. പാര്‍ട്ടിയില്‍ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ്. മണ്ഡലത്തിനു വേണ്ടി നന്നായി പ്രവര്‍ത്തിച്ചു. രാഷ്ട്രീയ, സാമൂഹ്യരംഗത്ത് സജീവമായി തുടരും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: