വെല്ലിങ്ടണ്‍:ന്യൂസീലന്‍ഡിലെ 2 മസ്ജിദുകളിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരും. ന്യൂസീലന്‍ഡിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഈ കാര്യം സ്ഥരീകരിച്ച് ട്വീറ്റ് ചെയ്തു. മലയാളിയായ ആന്‍സി അലിബാവ. മെഹബൂബ കോഖര്‍, റമീസ് വോറ, ആസിഫ് വോറ, ഒസൈര്‍ കദിര്‍ എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.
കുടുംബാംഗങ്ങളുടെ സഹായത്തിനായി ന്യൂസിലന്‍ഡ് ഇമിഗ്രേഷന്‍ വിഭാഗം പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചു. ഇന്ത്യക്കാരുടെ സഹായത്തിനായി ഹൈക്കമ്മിഷന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡസ്കും ആരംഭിച്ചു. ഹെല്പ് ലൈന്‍ നമ്പറുകള്‍: 021803899, 021850033
അതേസമയം, വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയതായി ന്യൂസീലന്‍ഡ് പൊലീസ് അറിയിച്ചു. 2 വയസ്സുള്ള ആണ്‍കുട്ടിയും 5 വയസ്സുള്ള പെണ്‍കുട്ടിയുമുള്‍പ്പെടെ 39 പേര് ക്രൈസ്റ്റ്ചര്‍ച്ചിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. പെണ്‍കുട്ടിയുടെ മുഖത്തും വയറ്റിലും കാലിലുമാണ് അക്രമി വെടിവച്ചത്.
വംശവെറിയനായ ഓസ്ട്രേലിയക്കാരന് ബ്രെന്റന് ടറാന്റ് (28) ജുമുഅ വെള്ളിയാഴ്ച നമസ്കാരസമയത്താണു 2 മസ്ജിദുകളിലെത്തി കൂട്ടക്കുരുതി നടത്തിയത്. ടറാന്റിനെ കോടതിയില്‍ ഹാജരാക്കി കുറ്റം ചുമത്തി. റിമാന്‍ഡ് ചെയ്ത ഇയാളെ ഏപ്രില്‍ 5നു വീണ്ടും ഹാജരാക്കും.
വെടിവയ്പ്പിലെ മുഖ്യപ്രതി ബ്രണ്ടന്‍ ഹാരിസണ്‍ ടാറന്റിന്റെ പ്രധാന ലക്ഷ്യം ഇന്ത്യക്കാരായിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ, ചൈന, തുര്‍ക്കി എന്നീ കിഴക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് വെളുത്ത വര്‍ഗക്കാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വെടിവയ്പ്പിന് പത്ത് മിനിറ്റ് മുന്‍പ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയടക്കം 70 പേര്‍ക്ക് ഇയാള്‍ ഈ കുറിപ്പിന്റെ പകര്‍പ്പ് അയച്ചിരുന്നു. വെടിവയ്പ്പിന് പിന്നാലെ ഒമ്പത് ഇന്ത്യക്കാരെ കാണാതായത് വിരല്‍ചൂണ്ടുന്നതും കുറ്റവാളി ലക്ഷ്യമിട്ടിരുന്നത് ഇന്ത്യക്കാരടക്കമുള്ള കുടിയേറ്റക്കാരെയെന്നതിലേക്ക് തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: