കോഴിക്കോട്: തന്റെ നാട്ടില്‍ ഹൈസ്കൂള്‍ അനുവദിച്ച് തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്ന ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിമിന്റെ ആവശ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിന്തുണ. ഓമശ്ശേരിക്കടുത്തുള്ള വെളിമണ്ണ ഗവ. യു.പി. സ്കൂള്‍ ഹൈസ്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി തിരുവനന്തപുരത്തേക്കുള്ള സഹനസമരയാത്രയ്ക്കിടയിലാണ് പ്രധാനമന്ത്രി ഇടപെട്ടെന്ന വിവരം ആസിമിന് ലഭിച്ചത്.
ഇരുകൈകളുമില്ലാതെ ജനിച്ച ആസിമിന് മറ്റു നിരവധി ശാരീരിക അവശതകളുമുണ്ട്. ഇതിനിടയിലാണ് ചക്രക്കസേരയില്‍ ഉരുണ്ട് ഏഴാംതരം വരെ പഠനം പൂര്‍ത്തിയാക്കിയത്. കിലോമീറ്ററുകള്‍ക്കകലെയുള്ള ഹൈസ്കൂളിലേക്ക് പോകാന്‍ കഴിയില്ലെന്ന പ്രശ്നത്തിന് പരിഹാരം കാണാനാണ് താന്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം ഹൈസ്കൂള്‍ ആക്കണമെന്ന് ആസിം ആവശ്യപ്പെടുന്നത്. തന്റെ മാത്രമല്ല വിദ്യാലയത്തിലെ അഞ്ഞൂറോളം കൂട്ടുകാര്‍ക്കും ഇത് ഉപകരിക്കുമെന്ന് ആസിം പറയുന്നു.
ഭിന്നശേഷിക്കാരനായ മുഹമ്മദ് ആസിം തന്റെ ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. ഉറപ്പുകള്‍ ഏറെ ലഭിച്ചെങ്കിലും ഒന്നും നടക്കാത്തതിനെ തുടര്‍ന്നാണ് ആസിമിന്റെ ആവശ്യം പൊതുപ്രവര്‍ത്തകനായ നൗഷാദ് തെക്കയില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വിദ്യാലയം അപ്ഗ്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പ് കത്തയച്ചു.
മുഹമ്മദ് ആസിം നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തുടര്‍പഠനത്തിനായി വിദ്യാലയം അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയത്. അതോടെ അന്നത്തെ സര്‍ക്കാര്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തുകയായിരുന്നു. യുപി സ്കൂള്‍ ഹൈസ്കൂളായി ഉയര്‍ത്തണമെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും അതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതോടെ ആസിം തളര്‍ന്നു. എന്നാല്‍ തന്റെ ആവശ്യം നടപ്പിലാക്കാനായി പൊരുതാനായിരുന്നു ആസിം തീരുമാനിച്ചത്. ഏഴാംതരത്തില്‍ പാസായ ആസിമിന് ഒരു വര്‍ഷമായി പഠനം മുടങ്ങിയ നിലയിലാണ്.
പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഏറെ പ്രാധാന്യം നല്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഓമശ്ശേരി പഞ്ചായത്തിലെ ഏക ഗവ. യുപി സ്കൂള്‍ ഹൈസ്കൂളാക്കി ഉയര്‍ത്താന്‍ മടിക്കുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ആസിമിന്റെ പിതാവ് മുഹമ്മദ് ആഷിദ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷന്, ബാലാവകാശ കമ്മീഷന്, ഹൈക്കോടതി വിധി എന്നിവയൊക്കെ അനുകൂലമായിട്ടും പിഞ്ചുകുഞ്ഞിന്റെ ആവശ്യത്തിനെതിരെ സര്‍ക്കാര്‍ ഡിവിഷന് ബഞ്ചില്‍ അപ്പീല്‍ പോയിരിക്കുകയാണ്. 134 കേസുകള്‍ തള്ളിക്കൊണ്ട് ഈ ഒരു കേസില്‍ മാത്രമാണ് അനുകൂലമായ വിധിയുണ്ടായതെന്ന് മുഹമ്മദ് ആഷിദ് പറയുന്നു.
47 ദിവസം കൊണ്ട് 430 കി. മീറ്റര്‍ സഞ്ചരിച്ച് തലസ്ഥാനത്തേക്ക് വിദ്യാഭ്യാസ അവകാശയാത്ര നടത്തുകയാണ് ആസിം. സംസ്ഥാന സര്‍ക്കാര്‍ ഉജ്ജ്വലബാല്യം പുരസ്കാരം നല്കി ആദരിച്ച ആസിമാണ് സ്കൂള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള ആവശ്യവുമായി ദിവസവും രാവിലെ ഏഴു മുതല്‍ പത്തു വരെയും വൈകിട്ട് നാലു മുതല്‍ ഏഴു വരെയും ചക്രക്കസേരയില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തേക്ക് സഹനയാത്ര നടത്തുന്നത്. യാത്ര ആലപ്പുഴയിലെത്തിയപ്പോഴാണ് പ്രധാനമന്ത്രിയുടെ നിര്‍േദശപ്രകാരം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ച വിവരം അറിയുന്നത്. ഫെബ്രുവരി 15ന് കോഴിക്കോട് വെളിമണ്ണയില്‍ നിന്ന് ആരംഭിച്ച യാത്ര ഏപ്രില്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കും.
ഭരണാധികാരികള്‍ക്ക് മനുഷ്യത്വമുണ്ടായിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയാണ് കൊടുംചൂടിലുള്ള ആസിമിന്റെ സഹനയാത്ര കാണുന്നവരുടെ മനസ്സിലുയരുന്നത്. പ്രധാനമന്ത്രിയുടെ ഇടപെടലോടെ തന്റെ സ്വപ്നം യാഥാര്‍ഥ്യമാവുമെന്നും വെളിമണ്ണയില്‍ തന്നെ തനിക്കും തന്റെ കൂട്ടുകാര്‍ക്കും ഹൈസ്കൂള്‍ വിദ്യാഭ്യാസം ലഭിക്കുമെന്നുമാണ്. ആസിം പ്രതീക്ഷിക്കുന്നു. ഏതായാലും തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ട് സങ്കടം ഉണര്‍ത്തിക്കാനാണ് നിശ്ചയദാര്‍ഢ്യത്തോടെ ആസിം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: