ഒരു അപൂര്വഹൃദയസംവാദമായിരുന്നു ആ ചിത്രം. പ്രശസ്ത കലാസംവിധായകനും ചിത്രകാരനുമായ യാഗാ ശ്രീകുമാര്‍ ആ ചിത്രം പകര്‍ത്തുമ്പോഴും പിന്നീട് പോസ്റ്ററാക്കുമ്പോഴും ഉറപ്പായിരുന്നു കേരളത്തിന്റെ മനസ്സ് അത് ഒപ്പിയെടുക്കുമെന്ന്.
എന്നാല്‍ മനോവൈകൃതം ബാധിച്ച ചിലര്‍ അതിലും തങ്ങളുടെ രാഷ്ട്രീയാന്ധ്യം കലര്‍ത്തി. കുമ്മനം രാജശേഖരനെന്ന ജനനായകനെ അവര്‍ ഭയപ്പെടുന്നതിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു അത്. അവര്‍ക്ക് യാഗാ ശ്രീകുമാര്‍ തന്നെ മറുപടി നല്കി, തന്റെ ഫേസ്ബുക്കിലൂടെ.. അതും ജനം ഏറ്റെടുക്കുന്നു. കാലം കാത്തുവെച്ച ജനനായകനെക്കുറിച്ച് ഒരു ചിത്രം പറയുന്നത്…
യാഗാ ശ്രീകുമാറിന്റെ ഫേസ്ബുക് പോസ്റ്റ്:
ദുഃഖം തോന്നുന്നു.
രാജേട്ടന് വേണ്ടി രണ്ട് ദിവസം മുമ്പ് ചെയ്ത ഒരു പോസ്റ്ററാണ് ഇത്…
ലോകമെമ്പാടും മലയാളികളുടെ ഹൃദയത്തില്‍ തട്ടിയ ഈ ചിത്രം ചുരുങ്ങിയ സമയം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍”ആയി. ഈ ചിത്രം കണ്ടിട്ട് കേരളത്തിനകത്തു നിന്നും പുറത്ത് നിന്നും നിരവധി പേര് വിളിച്ച് അഭിനന്ദനം അറിയിക്കുകയുമുണ്ടായി. രാജേട്ടന് എന്ന സാധാരണക്കാരന്റെ ജീവിതശൈലി ഇങ്ങനെയാണ് എന്ന് ഉറപ്പിക്കുന്ന ചിത്രം ആയത് കൊണ്ടു മാത്രമാണ് ഇത് പോസ്റ്ററാക്കാന്‍ തെരഞ്ഞെടുത്തതും. പക്ഷെ, ഇപ്പോള്‍ വിഷമം തോന്നുന്നു. ഈ ചിത്രത്തെ വികൃതമാക്കി ചിത്രീകരിക്കുന്ന, മുഖം മോര്‍ഫിംഗ് നടത്തി, പശ്ചാത്തലത്തെ കള്ള് ഷാപ്പാക്കി ചിത്രീകരിക്കുന്ന, രാജേട്ടന്റെ മുന്നിലുണ്ടായിരുന്ന ചായ ഗ്ലാസ്സ് മാറ്റി പകരം കള്ള് കുപ്പി വെക്കുന്ന ഒരു തരം മനോവൈകൃതം ബാധിച്ച കലാകാരന്മാരെ ഓര്‍ത്ത്…രാജേട്ടന്റെ അടുത്ത് നില്ക്കുന്ന ആ പാവം മനുഷ്യനെയും നിങ്ങള്‍ ഒരര്‍ത്ഥത്തില്‍ അവഹേളിച്ചു.ഇനി ഈ ചിത്രം ഞാന്‍ പകര്‍ത്താനുണ്ടായ സാഹചര്യം കൂടി വ്യക്തമാക്കാം…
രാജേട്ടന് ഗവര്‍ണറായി പോകുന്നതിന് മുമ്പ് തിരുവനന്തപുരത്ത് കരുമം എന്ന സ്ഥലത്ത് ഒരു മാധ്യമ പ്രവര്‍ത്തകന്റെ മാതാവ് മരിച്ചതില്‍ അനുശോചനം അറിയിക്കാനായി ഞങ്ങള്‍ പോകുമ്പോള്‍ യാത്രാമധ്യേ ഒരു തട്ടുകടയ്ക്ക് മുന്നില്‍ വെച്ച് രാജേട്ടന്റെ ഗണ്മാന് ചോദിച്ചു. സാര്‍, ഇവിടെ ഒരു മിനിട്ട് വണ്ടി ഒന്ന് നിര്‍ത്തിക്കോട്ടെ എന്ന്, ആയിക്കോട്ടെ എന്ന് രാജേട്ടന്റെ മറുപടിയും. ഗണ്മാന് ആ തട്ടുകടയില്‍ നിന്നും ഒരാളെയും കൂട്ടി കാറിനടുത്തേക്ക് വന്നു. ‘സാര്‍ ഇതെന്റെ അച്ഛനാണ്. ഈ തട്ടുകടയില്‍ ചായ അടിച്ച് കൊടുക്കുന്ന ജോലിയാണ്.’
കേട്ടപാടെ നിറഞ്ഞ സന്തോഷവും സ്വതഃസിദ്ധമായ ചിരിയോടെയും രാജേട്ടന് വണ്ടിയില്‍ നിന്ന് പുറത്തിറങ്ങി പിന്നാലെ ഞങ്ങളും.
ഞങ്ങളെല്ലാരോടുമായി രാജേട്ടന്റെ ചോദ്യം -എന്നാ നമുക്കെല്ലാപേര്ക്കും ഇവിടുന്നോരോ ചായ കുടിച്ചിട്ട് പോയാലോ ?
ആവാമെന്ന് എല്ലാപേരുടെയും മുഖം
തന്റെ സുരക്ഷയില്‍ അതീവ ശ്രദ്ധ പതിപ്പിക്കുന്ന മകനെക്കുറിച്ച് അച്ഛനോട് കുറച്ച് വര്‍ത്തമാനം…
തൊഴുകൈയോടെ നിന്ന ആ അച്ഛന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറയുന്നത് ഞങ്ങള്‍ കണ്ടു. ആ അച്ഛനെ ചേര്‍ത്ത് പിടിച്ച് രാജേട്ടനും. ഇത് കണ്ട് ഈറനണിഞ്ഞ കണ്ണുകളെ ഒളിപ്പിച്ച് സാറിന് ചായകൊടുക്കച്ഛാ എന്ന് പറഞ്ഞ് രംഗപടം മാറ്റിപ്പിടിച്ച മകന്. ഇതൊക്കെ കണ്ട് ഞങ്ങളും, രണ്ട് മിനിട്ട് കടന്ന് ഏകദേശം അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നമുക്ക് രാജേട്ടനെ ഓര്‍മ്മപ്പെടുത്തേണ്ടി വന്നു. ചേട്ടാ…സമയം…
വീണ്ടും വരാം…
ഇനി ഇതു വഴി പോയാല്‍ ഇവിടുന്നേ ചായ കുടിക്കു എന്ന ഉറപ്പും നല്‍കിയാണ് രാജേട്ടന് അവിടെ നിന്ന് മടങ്ങിയത്.
മനോവൈകൃതം ബാധിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു, പച്ചയായ ജീവിതത്തിന്റെ ഈ നേര്‍ക്കാഴ്ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: