ന്യൂദല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് മാലദ്വീപിലെത്തി. മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുഷമ സ്വരാജിന്റെ സന്ദര്‍ശനം. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സന്ദര്‍ശനത്തില്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
വിദേശകാര്യമന്ത്രി ഷാഹിദ്, പ്രതിരോധമന്ത്രി മരിയ അഹമ്മദ് ദിദി, ധനകാര്യമന്ത്രി ഇബ്രാഹിം അമീര്‍, ആസൂത്രണ വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം, ആരോഗ്യമന്ത്രി അബ്ദുള്ള അമീന്, ഗതാഗതമന്ത്രി ഐഷത്ത് നഹുള, കലാസാംസ്കാരിക വകുപ്പ് മന്ത്രി യുമ്ന മൗമൂന്‍, പരിസ്ഥിതിമന്ത്രി ഡോ. ഹുസൈന് റഷീദ് ഹസന് തുടങ്ങി മാലദ്വീപിലെ വിവിധ മന്ത്രിമാരുമായി സുഷമ സ്വരാജ് ഉഭയകക്ഷി ചര്‍ച്ച നടത്തും.
ഇന്ന് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സൊളിയുമായി ചര്‍ച്ച നടത്തും. തുടര്‍ന്ന് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഇമ്രാന് അബ്ദുള്ളയെ കാണും. മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീന്റെ ഭരണത്തിനു കീഴില്‍ ഇന്ത്യയും മാലദ്വീപുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ചൈനയുമായി വിവിധ കരാറുകളില്‍ ഒപ്പുവച്ചതില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാക്കളെ തടവിലാക്കിയിരുന്നു. സൗഹാര്‍ദ്ദപരമായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് സുഷമയുടെ സന്ദര്‍ശനം.
കഴിഞ്ഞ സപ്തംബറില്‍ മാലി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സൊളി നേടിയ അട്ടിമറി വിജയം ഇന്ത്യയുടെ നയതന്ത്ര നേട്ടമായി വിലയിരുത്തപ്പെട്ടിരുന്നു. നവംബറില്‍ സൊളിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാലദ്വീപിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: