ഭോപ്പാല്‍: ലോക്സഭയിലേക്ക് മത്സരിക്കാന്‍ തയാറെടുക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ വെട്ടിലാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പു ഘട്ടം മുതല്‍ കോണ്‍ഗ്രസില്‍ വിരുദ്ധ ചേരിയിലാണ് ഇരുവരും. ഏപ്രില്‍ 29നാണ് മധ്യപ്രദേശില്‍ നിന്നുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെയാണ് വെല്ലുവിളി പോലെ കമല്‍നാഥിന്റെ പ്രസ്താവന.
കഴിഞ്ഞ 25-30 വര്‍ഷമായി മധ്യപ്രദേശില്‍ നിന്ന് കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിയാത്ത മണ്ഡലങ്ങളില്‍ ഒന്ന് ദിഗ്വിജയ് സിങ് മത്സരിക്കാന്‍ തെരഞ്ഞെടുക്കണം എന്നാണ് കമല്‍നാഥിന്റെ ആവശ്യം. മകന് നകുല്‍ നാഥിനു വേണ്ടി കമല്‍നാഥ് ചോദിച്ചു വാങ്ങിയ ചിന്ദ്വാര മണ്ഡലത്തിലെത്തിയ കമല്‍നാഥ് മാധ്യമപ്രവര്‍ത്തരോടു സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
മത്സരിക്കാന്‍ ദിഗ്വിജയ് സിങ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടല്ലോ എന്നു ചോദിച്ചപ്പോഴായിരുന്നു മറുപടി. അദ്ദേഹത്തിന് ആഗ്രഹമുണ്ടെങ്കില്‍ ശക്തമായ പോരാട്ടമുള്ള മണ്ഡലം തെരഞ്ഞെടുക്കട്ടെ. കഴിഞ്ഞ മുപ്പതു വര്‍ഷത്തോളമായി കോണ്‍ഗ്രസിനു ജയിക്കാന്‍ കഴിയാത്ത നാലോ അഞ്ചോ മണ്ഡലങ്ങളുണ്ട് സംസ്ഥാനത്ത്. അതിലൊന്നില്‍ മത്സരിച്ച് വിജയിക്കട്ടെ, കമല്‍നാഥ് പറഞ്ഞു.
1989നു ശേഷം ബിജെപി തുടര്‍ച്ചയായി ജയിക്കുന്ന ഇന്‍ഡോറിലോ ഭോപ്പാലിലോ മത്സരിക്കാന്‍ ദിഗ്വിജയ് സിങ്ങിനെ വെല്ലുവിളിക്കുന്ന തരത്തിലാണ് കമല്‍നാഥിന്റെ വാക്കുകള്‍. മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ 1984ല്‍ വിജയിച്ചതിനു ശേഷം കോണ്‍ഗ്രസിന് ഭോപ്പാല്‍ കിട്ടാക്കനിയാണ്. 2014ല്‍ ബിജെപിയിലെ അലോക് സന്‍ജാര്‍ മൂന്നു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ ജയിച്ചത്. ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന് 1989 മുതല്‍ തുടര്‍ച്ചയായി ജയിക്കുന്ന മണ്ഡലമാണ് ഇന്‍ഡോര്‍. 2014ല്‍ കോണ്‍ഗ്രസിലെ സത്യനാരായണ പട്ടേലിനെ നാലുലക്ഷത്തിലേറെ വോട്ടിനാണ് സുമിത്ര പരാജയപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: