ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി ലതീഷ് ബി. ചന്ദ്രന് സിപിഎം അനുകൂല സംഘടനയായ ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയനില്‍ പ്രവര്‍ത്തിക്കുന്നത് വിവാദത്തില്‍. കഴിഞ്ഞ ദിവസം നടന്ന യൂണിയന്റെ ജില്ലാ സമ്മേളനത്തില്‍ ലതീഷ് സജീവമായി പങ്കെടുക്കുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ലതീഷിനെയും മറ്റു പ്രതികളെയും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ തന്നെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ മുതിര്‍ന്ന സിപിഎം നേതാവ് പ്രതികളെ അനുകൂലിച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലീസ് സിപിഎം പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്നും, കമ്മ്യുണിസ്റ്റുകാര്‍ തള്ളയെ തല്ലുന്നവരല്ലെന്നുമായിരുന്നു വിഎസിന്റെ പ്രതികരണം.
പക്ഷേ, പാര്‍ട്ടി ഔദ്യോഗിക നേതൃത്വം വിഎസിന്റെ നിലപാട് അംഗീകരിക്കാന്‍ തയാറായില്ല. ഈ സാഹചര്യത്തിലാണ് സിപിഎം അനുകൂല അഭിഭാഷക സംഘടനയിലെ ലതീഷിന്റെ പ്രവര്‍ത്തനം വിവാദമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: