ആലപ്പുഴ: സിപിഎമ്മുകാര്‍ പ്രതികളായ പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിന്റെ വിചാരണയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയത് വിവാദമാകുന്നു. രണ്ട് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പടെ ഇതുവരെ അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. കോണ്‍ഗ്രസ് നേതാക്കള്‍ കൂറുമാറിയെങ്കിലും കൃഷ്ണപിള്ള സ്മാരകവും ഭൂമിയും വിട്ടുനല്‍കിയ കുടുംബാംഗങ്ങള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്കി.
ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എ. ബദറുദ്ദീന്‍ മുമ്പാകെയാണ് വിചാരണ നടക്കുന്നത്. മുഹമ്മ സ്വദേശികളും ഒന്ന് മുതല്‍ മൂന്ന് വരെ സാക്ഷികളുമായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണ് ആദ്യ ദിനത്തില്‍ കൂറുമാറിയത്. ഇവര്‍ മുഹമ്മ കായിപ്പുറത്ത് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത കേസിലെ പ്രതികളാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
2013 ഒക്ടോബര്‍ 31 പുലര്‍ച്ചെ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കുന്നതിന് തൊട്ടുമുന്‍പാണ് ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത്. ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പരാതിക്കാരായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അനൂര് സോമന്, ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വിനോദ് എന്നിവര്‍ കുറുമാറിയതാണ് വിവാദമായത്.
ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതികള്‍ സിപിഎം പ്രദേശിക നേതാക്കളായ സന്ദീപ്, അജയ്, അഖില്‍ എന്നിവരാണെന്ന് വിനോദ് മുഹമ്മ പോലീസില്‍ ആദ്യം പരാതി നല്‍കുകയും പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ സാക്ഷി വിസ്താരത്തില്‍ ഇന്ദിരാഗാന്ധി സ്മാരകം തകര്‍ത്തത് ആരാണെന്ന് കണ്ടില്ലെന്നാണ് അനൂറും വിനോദും കോടതിയില്‍ പറഞ്ഞത്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗമായിരുന്ന ഡിവൈഎഫ്ഐ നേതാവ് ലതീഷ് ബി.ചന്ദ്രന്, മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. സാബു, സിപിഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ദീപുമോന്, രാജേഷ്, പ്രമോദ് എന്നിവരാണ് കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതികളായ സിപിഎം, ഡിവൈഎഫ്ഐ നേതാക്കള്‍ തീ അണയ്ക്കാന്‍ സഹകരിച്ചില്ലെന്ന് ചെല്ലിക്കണ്ടം കുടുംബാംഗങ്ങള്‍ സാക്ഷി മൊഴി നല്കി. ജയന്, ഇയാളുടെ അമ്മ പുഷ്പവല്ലി, തിലകന്, ബീന എന്നിവരാണ് മൊഴി നല്‍കിയത്. ചെല്ലിക്കണ്ടം രാഘവന്റെ 23 സെന്റ് സ്ഥലവും പി.കൃഷ്ണപിള്ള ഒളിവില്‍ താമസിച്ചിരുന്നതുമായ വീട് പാര്‍ട്ടിക്കു വിട്ടുനല്‍കിയതിന്റെ വിവരങ്ങള്‍ രാഘവന്റെ ഭാര്യ പുഷ്പവല്ലിയും മകന് ജയനും കോടതിയെ അറിയിച്ചു. കൃഷ്ണപിള്ള സ്മാരകത്തില്‍ തീപ്പിടിച്ച വിവരം രണ്ടാം പ്രതി സാബുവാണ് തങ്ങളോടു പറഞ്ഞതെന്ന് അവര്‍ മൊഴി നല്കി.
രാഘവന്റെ സഹോദരന്റെ മകനും 12-ാം സാക്ഷിയുമായ തിലകനെ വിവരം അറിയിച്ചത് മൂന്നാം പ്രതി ദീപുമോനാണ്. കേസില്‍ ഉള്‍പ്പെട്ട പ്രതികളായ സിപിഎം നേതാക്കള്‍ മൊബൈല്‍ഫോണില്‍ സംസാരിക്കുകയായിരുന്നു. പ്രതികള്‍ ആരും തീ അണയ്ക്കുന്നതിന് സഹകരിച്ചില്ലെന്നും തിലകനും ബീനയും മൊഴി നല്കി. കേസില്‍ 79 സാക്ഷികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: