ശബരിമല: പതിനെട്ടാംപടിക്ക് താഴെ പോലീസിന്റെ അനാവശ്യ നിയന്ത്രണം ഭക്തരെ വലയ്ക്കുന്നു. കടുത്തസ്വാമി നടയ്ക്ക് സമീപം ഇന്നലെ രാവിലെ ആറ് മണിയോടെയാണ് പോലീസ് ഭക്തരെ ബാരിക്കേഡ് വച്ച് തടഞ്ഞത്. പടിപൂജ സമയത്ത് മാത്രമാണ് ഇങ്ങനെ തടയാറുള്ളത്.
തിരക്ക് നിയന്ത്രിക്കാനാണ് ഭക്തരെ തടഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ഇന്നലെ അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല.
ഭക്തരെ ബുദ്ധിമുട്ടിക്കാനാണ് പോലീസ് ഇങ്ങനെ പെരുമാറുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറിമാരായ പി.വി. മുരളീധരനും കെ. പ്രഭാകരനും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ ഫോണില്‍ വിളിച്ച് ഈ വിവരം ശ്രദ്ധയില്‍പ്പെടുത്തിയ ശേഷമാണ് ബാരിക്കേഡ് മാറ്റാന്‍ പോലീസ് തയാറായത്.
ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് മിക്കസ്ഥലത്തും നിയന്ത്രണങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.
പരിചയക്കുറവും ഭക്തരോട് നയപരമായി ഇടപെടാനുള്ള വൈമുഖ്യവുമാണ് ഇവരുടെ പോരായ്മ. അന്യസംസ്ഥാന ഭക്തരാണ് കൂടുതലും ശബരിമലയില്‍ എത്തുന്നത്. അവരോട് ചില പോലീസ് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നതായും പരാതിയുണ്ട്.
പ്രതിഷേധിക്കാനോ പരാതിപ്പെടാനോ അന്യസംസ്ഥാനത്തെ തീര്‍ത്ഥാടകര്‍ തയാറാകില്ല.
പോലീസിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ സന്നിധാനത്ത് ഇപ്പോഴും തുടരുന്നു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നയമാണ് പോലീസും സര്‍ക്കാരും ദേവസ്വം ബോര്‍ഡും സ്വീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: