ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ പരീക്കറിന്റെ വേര്‍പാടില്‍ അനുശോചിച്ചു.
മനോധൈര്യത്തോടെയും അഭിമാനത്തോടെയും രോഗത്തെ നേരിട്ട മനോഹര്‍ പരീക്കറിന്റെ മരണവാര്‍ത്ത ഏറെ വേദനിപ്പിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. പൊതുജീവിതത്തില്‍ ആത്മാര്‍ത്ഥതയുടെയും സമര്‍പ്പണത്തിന്റെയും പര്യായമായിരുന്ന അദ്ദേഹം ഗോവയിലെയും രാജ്യത്തെയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്തത് വിസ്മരിക്കാനാകില്ല, രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
സമാനതകളില്ലാത്ത നേതാവായിരുന്നു പരീക്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ രാജ്യസ്നേഹിയും, അസാമാന്യ ഭരണകര്‍ത്താവുമായ അദ്ദേഹം ഏവരാലും ആദരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ കുറ്റമറ്റ രാജ്യസേവനം തലമുറകളോളം സ്മരിക്കപ്പെടും. പരീക്കറിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നു, പ്രധാനമന്ത്രി ട്വിറ്ററില്‍ എഴുതി.
പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിക്കുന്നു എന്നായിരുന്നു ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ വാക്കുകള്‍. അദ്ദേഹത്തിന്റെ സത്യസന്ധത, ആത്മാര്‍ത്ഥത, ലാളിത്യം എന്നീ ഗുണങ്ങള്‍ ഏവര്‍ക്കും സുപരിചിതമാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നുവെന്നും രാജനാഥ് പറഞ്ഞു.
ഒരു ബിജെപി പ്രവര്ത്തകന് എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന്റെ വിഷമസന്ധിയില്‍ പോലും പരീക്കര്‍ കാട്ടിത്തന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആദ്യം രാജ്യം, പാര്‍ട്ടി രണ്ടാമത്, ഞാന്‍ അവസാനം എന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലിയെന്നും ഷാ പറഞ്ഞു. ഗുരുതര രോഗത്തോട് പൊരുതിയ പരീക്കറിന്റെ വിയോഗത്തില്‍ ഏറെ ദുഃഖിതനാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍. പാര്‍ട്ടിക്കതീതമായി താന്‍ ആദരിക്കുന്ന അദ്ദേഹം ഗോവയുടെ പ്രിയപുത്രനാണ്. കുടുംബത്തെ അനുശോചനം അറിയിക്കുന്നു, രാഹുല്‍ പറഞ്ഞു.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, നവീന്‍ പട്നായിക്, പിണറായി വിജയന്, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര, ശശി തരൂര്‍ എംപി തുടങ്ങിയവരും അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: