”ഗോവ വിടുന്നത് വലിയ വേദനയാണ്. എങ്കിലും രാജ്യമാണ് വലുത്”. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രതിരോധമന്ത്രിയാകുന്നതിനായി ദല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടപ്പോള്‍ നിറഞ്ഞ മിഴികളോടെ മനോഹര്‍ പരീക്കറുടെ പ്രതികരണം ഇങ്ങനെയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന പരീക്കര്‍ക്ക് ഗോവയായിരുന്നു എല്ലാം. എന്നാല്‍ എക്കാലവും അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമാകേണ്ടി വന്ന പ്രതിരോധ വകുപ്പ് ഏല്‍പ്പിക്കാന്‍ ‘മിസ്റ്റര്‍ ക്ലീന്‍’ ആയ പരീക്കര്‍ തന്നെ വേണമെന്ന് മോദി വാശിപിടിച്ചു. അനുസരണയുള്ള പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു പരീക്കര്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അദ്ദേഹം പ്രതിരോധമന്ത്രിയായി. 2017 മാര്‍ച്ചില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ഗോവയിലേക്ക് മടങ്ങാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ ഒരുമടിയുമില്ലാതെ പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ച് അദ്ദേഹം മടങ്ങി. അവസാനകാലം ഗോവയെ സേവിച്ച് തന്നെ പരീക്കര്‍ വിടപറയുന്നു.
യുപിഎ ഭരണത്തില്‍ എ.കെ. ആന്റണിക്ക് കീഴില്‍ ദിശാബോധം നഷ്ടപ്പെട്ടിരുന്ന പ്രതിരോധ വകുപ്പിനെ ഊര്‍ജ്ജസ്വലമാക്കിയത് പരീക്കറാണ്. കോണ്‍ഗ്രസ് കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയും മന്ത്രാലയത്തെ തളര്‍ത്തിയിരുന്നു. അതിര്‍ത്തിയിലെ പാക് ആക്രമണവും കേന്ദ്ര സര്‍ക്കാരിന്റെ വിധേയത്വവും സൈനികരുടെ ആത്മവിശ്വാസം ചോര്‍ത്തി. അതിര്‍ത്തിയില്‍ തീരുമാനമെടുക്കാന്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്കിയ പരീക്കര്‍ സൈനികരുടെ ആത്മാഭിമാനം ഉയര്‍ത്തി.
ഭീകരര്‍ക്ക് അതേ നാണയത്തില്‍ സൈന്യം മറുപടി നല്കിയതും പരീക്കറുടെ കാലത്തായിരുന്നു. രണ്ട് തവണ അതിര്‍ത്തിക്കപ്പുറത്തെ ഭീകരര്‍ക്കെതിരെ മിന്നലാക്രമണം നടത്തി. മ്യാന്മറിലെ ഭീകരര്‍ക്കെതിരെയായിരുന്നു ആദ്യം. 2016 സെപ്തംബറില്‍ പാക് അധിനിവേശ കശ്മീരിലെ ഭീകരകേന്ദ്രങ്ങളും തകര്‍ത്തു. നിരന്തര ചര്‍ച്ചകളും മിന്നല്‍ വേഗത്തിലുള്ള തീരുമാനങ്ങളും പരിഷ്കരണ നടപടികള്‍ക്ക് വേഗം പകര്‍ന്നു. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ലക്ഷക്കണക്കിന് കോടി രൂപയുടെ കരാറുകള്‍ യാഥാര്‍ത്ഥ്യമായി. നടപടികള്‍ പ്രതിരോധ വിദഗ്ധരുടെ പ്രശംസ നേടി. പതിറ്റാണ്ടുകളോളം അനിശ്ചിതാവസ്ഥയിലായിരുന്ന വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി യാഥാര്‍ത്ഥ്യമാക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി.
സര്‍വസമ്മതന്‍
കോണ്‍ഗ്രസ്സിനേക്കാള്‍ നാല് സീറ്റ് പിന്നിലായിട്ടും ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിക്ക് സാധിച്ചത് സര്‍വ്വസമ്മതനായ പരീക്കറുടെ സാന്നിധ്യമായിരുന്നു. മൂന്ന് സീറ്റ് വീതമുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി (എംജിപി)യും ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി (ജിഎഫ്പി)യും പരീക്കര്‍ മുഖ്യമന്ത്രിയാകുമെങ്കില്‍ പിന്തുണയ്ക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എംജിപി ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു. പ്രചാരണത്തില്‍ ബിജെപിയെ കടന്നാക്രമിച്ച പാര്‍ട്ടിയാണ് ജിഎഫ്പി. കോണ്‍ഗ്രസ്സിനേക്കാള്‍ ബിജെപിയെ തെരഞ്ഞെടുക്കാന്‍ ഇരുപാര്‍ട്ടികളെയും നിര്‍ബന്ധിതരാക്കിയത് പരീക്കറെന്ന കേന്ദ്രത്തിന്റെ തുറുപ്പുചീട്ടായിരുന്നു.
ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള ഗോവയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബിജെപിക്ക് വെല്ലുവിളികള്‍ വലുതായിരുന്നു. ന്യൂനപക്ഷ വിരുദ്ധരെന്ന എതിരാളികളുടെ വ്യാജപ്രചാരണം സൗമ്യനായ പരീക്കറെ മുന്‍നിര്‍ത്തിയാണ് ബിജെപി മറികടന്നത്. കോണ്‍ഗ്രസ്സിന്റെ വാക്കുകളേക്കാള്‍ ആര്‍എസ്എസ്സുകാരനായ പരീക്കറെയായിരുന്നു ഗോവയിലെ ക്രൈസ്തവ സമൂഹത്തിന് വിശ്വാസം.
വര്‍ഷങ്ങളോളം മുഖ്യമന്ത്രിയായിരുന്നിട്ടും ഒരു അഴിമതി ആരോപണം പോലും അദ്ദേഹത്തിനെതിരെ ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയായപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനെപ്പോലെയാണ് പരീക്കര്‍ ജീവിച്ചത്. പരിവാരങ്ങളുടെ അകമ്പടിയില്ലാതെ ഒരു തോള്‍സഞ്ചിയുമായി പലതവണ കേരളത്തിലെത്തിയിട്ടുണ്ട് അദ്ദേഹം. പ്രതിരോധമന്ത്രിയായപ്പോഴും ആഡംബരങ്ങളില്‍ അദ്ദേഹം മുഴുകിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: