ന്യൂദല്‍ഹി: സ്ഥാനാര്‍ഥികളെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോരില്‍ നാലിടത്ത് അന്തിമ തീരുമാനത്തിലെത്താനാകാതെ കോണ്‍ഗ്രസ് നേതൃത്വം. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലാണ് എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പോരടിക്കുന്നത്. ദല്‍ഹിയിലെ സമവായ ചര്‍ച്ചകള്‍ നേതാക്കള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിനും പോര്‍വിളികള്‍ക്കും വേദിയാവുകയാണ്. പട്ടിക ഇന്നലെ പ്രഖ്യാപിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ഇന്നത്തേക്ക് മാറ്റി. കേരളത്തിലുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് വീണ്ടും ദല്‍ഹിക്ക് വിളിപ്പിച്ചു.
വയനാട് ടി.സിദ്ദിഖിന് വേണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെയും എ ഗ്രൂപ്പിന്റെയും നിലപാട്. എന്നാല്‍ സിറ്റിങ് സീറ്റ് വിട്ടുനല്‍കാനാവില്ലെന്ന പിടിവാശിയിലാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും. ഷാനിമോള്‍ ഉസ്മാന്, കെ. മുരളീധരന്, അബ്ദുള്‍ മജീദ് എന്നിവരേയും ഇവിടെ പരിഗണിക്കുന്നുണ്ട്. തര്‍ക്കം മുറുകുന്നതിനിടെ സമവായ സ്ഥാനാര്‍ഥിയായി എ.കെ. ആന്റണിയുടെ പിന്തുണയോടെ വി.വി. പ്രകാശനും രംഗപ്രവേശം ചെയ്തിട്ടുണ്ട്. വയനാട് തീരുമാനമാകാത്തതാണ് മറ്റ് മണ്ഡലങ്ങളെയും ബാധിക്കുന്നത്.
സിദ്ദിഖിനെ വടകരയില്‍ മത്സരിപ്പിക്കാനുള്ള നീക്കം നടന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആലപ്പുഴ സീറ്റ് മുന്നോട്ട് വച്ചെങ്കിലും പുരോഗതിയില്ല. വടകരയില്‍ വിദ്യാ ബാലകൃഷ്ണനെ മത്സരിപ്പിക്കാന്‍ നേരത്തെ ധാരണയായിരുന്നുവെങ്കിലും മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യം ഉയര്‍ന്നതോടെ അനിശ്ചിതത്വത്തിലായി.
ആലപ്പുഴയില്‍ ഷുക്കൂര്‍, ഷാനിമോള്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. ഇവിടെ സിദ്ദിഖിനെ മത്സരിപ്പിച്ച് ഷാനിമോളെ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കാനും നീക്കമുണ്ട്. ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് ഉറപ്പിച്ചതായാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. തീരുമാനം വൈകിയതോടെ ചെന്നിത്തലയും മുല്ലപ്പള്ളിയും കേരളത്തിലേക്കുള്ള യാത്ര നീട്ടിവെച്ചു. സിദ്ദിഖ്, ബിന്ദു കൃഷ്ണ തുടങ്ങിയ നേതാക്കളും ഇന്നലെ ദല്‍ഹിയിലെത്തി. കേരളത്തിലെ നേതാക്കളുടെ പട തന്നെയാണ് ഏതാനും ദിവസങ്ങളായി ദല്‍ഹിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: