കൊച്ചി: ജീവിതത്തിന്റെ അടിസ്ഥാനം ആദ്ധ്യാത്മികതയാണെന്ന് മാതാ അമൃതാനന്ദമയി ദേവി. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര വാര്‍ഷിക മഹോത്സവത്തിനോടനുബന്ധിച്ച് സത്സംഗത്തില്‍ സംസാരിക്കുകയായിരുന്നു അമ്മ.
സ്നേഹവും പരസ്പരവിശ്വാസവും രണ്ടല്ല. അവ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നമ്മളില്‍ പലര്‍ക്കും ജീവിത പങ്കാളിയോട് സ്നേഹമുണ്ട്. എന്നാല്‍, പരസ്പര വിശ്വാസമില്ല. അത്തരം സ്നേഹം നമ്മെ ദുഃഖത്തിലേക്കും അസംതൃപ്തിയിലേക്കും നയിക്കും. ജീവിതത്തെക്കുറിച്ചുള്ള വീക്ഷണം പുറംലോകത്തുനിന്നല്ല, അവനവന്റെ ഉള്ളില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനുള്ള മാര്‍ഗമാണ് ആദ്ധ്യാത്മികത.
അമിതവേഗതയുടെ യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. എല്ലാം നശിക്കുമ്പോഴും വേഗതയില്‍ മനുഷ്യര്‍ എല്ലാം മറക്കുന്നു. കമ്പ്യൂട്ടറിന്റെയും ഇന്റര്‍നെറ്റിന്റെയും കാലത്ത് സാങ്കേതികവിദ്യയോടുള്ള അമിതമായ ഭ്രമവും അതിന്റെ മിഥ്യാധാരണകളും മനുഷ്യന് വ്യാജമായ സുരക്ഷിതത്വബോധം നല്കുന്നു. ഈ കാലഘട്ടത്തില്‍ ആര്‍ക്കും ഒന്നിനും സമയമില്ല. മറ്റുള്ളവരെ കാണാനോ കേള്‍ക്കാനോ സമയമില്ല. സയന്‍സിനും സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം കൊടുക്കുന്ന യന്ത്രയുഗത്തിലാണ് നാം ജീവിക്കുന്നത്. അത്രതന്നെ പ്രാധാന്യം നമുക്ക് സമൂഹത്തോടും പരിസ്ഥിതിയോടും സഹജീവികളോടും ഉണ്ടാകണം. പ്രകൃതി നിയമങ്ങള്‍ അനുസരിക്കാന്‍ നമുക്ക് കഴിയണം. നമ്മള് വേണ്ടുവോളം അനുഭവിക്കുന്ന പ്രകൃതി വിഭവങ്ങള്‍ തിരിച്ചെടുക്കാന്‍ ആ ശക്തിക്ക് ഒരു നിമിഷം മതി. നമ്മുടെ ചിന്തയിലും പ്രവൃത്തിയിലും കാഴ്ചപ്പാടിലും അത് മനസ്സിലാക്കാന്‍ സാധിച്ചാല്‍ നമ്മോടൊപ്പം നില്ക്കുന്ന, നന്മ മാത്രം കാംക്ഷിക്കുന്ന ഉത്തമ സുഹൃത്താണ് പ്രകൃതിയെന്ന് ബോധ്യമാകുമെന്നും അമ്മ പറഞ്ഞു.
ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന് ജസ്റ്റിസ് പി.ആര്. രാമന്, മനുഷ്യാവകാശ കമ്മീഷന് ജസ്റ്റിസ് മോഹന്‍ദാസ്, കൊച്ചിന് കോര്പ്പറേഷന് കണ്‍സിലര്‍ അംബികാ സുദര്ശന്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോമേഴ്സ് ഡയറക്ടര്‍ ബിജു എന്നിവര്‍ സംസാരിച്ചു. അമൃതവര്‍ഷിണി സ്മരണികയുടെ പ്രകാശന കര്‍മം ജസ്റ്റിസ് പി.ആര്. രാമന് നല്കി നിര്‍വഹിച്ചു.
ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിന് മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ജീവാമൃതം പദ്ധതിയുടെ ഭാഗമായി എറണാകുളത്തെ വിവിധ പഞ്ചായത്തുകള്‍ക്കുള്ള ജീവാമൃത യൂണിറ്റുകളുടെ വിതരണവും ചടങ്ങില്‍ നിര്‍വഹിച്ചു.
രണ്ട് ദിവസത്തെ ബ്രഹ്മസ്ഥാന വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനാണ് അമ്മ കൊച്ചിയിലെത്തിയത്. ഇന്ന് രാവിലെ ഏഴിന് രാഹുദോഷനിവാരണ പൂജ, ശനിദോഷനിവാരണ പൂജ. 11ന് അമ്മയുടെ അനുഗ്രഹപ്രഭാഷണം, തുടര്‍ന്ന് ഭക്തിഗാനസുധ, ധ്യാനപരിശീലനം. അമൃത സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ എന്നിവയുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: