കോഴിക്കോട്: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് കുട്ടി മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കുട്ടി. രണ്ടാഴ്ച മുമ്ബാണ് മുഹമ്മദ് ഷാന്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ചത്.
ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മുഹമ്മദ് ഷാനെ ബാധിച്ചത് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനകളും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചുവരികയാണ്. വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിരുന്നു.
ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി. നാഡീസംവിധാനത്തെയാണ് ഈ വൈറസ് ഗുരുതരമായി ബാധിക്കുന്നത്. പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, ശര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ക്യൂലക്സ് വിഭാഗത്തില്‍പ്പെടുന്ന കൊതുകാണ് വൈറസിന്റെ വാഹകര്‍. ഇന്ത്യയില്‍ 1952ല്‍ മുംബൈയിലാണ് ഈ വൈറസ് ബാധ കണ്ടെത്തുന്നത്. 2011-ല്‍ ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നെയില്‍ വൈറസ് മൂലമുള്ള മസ്തിഷ്കവീക്കം കണ്ടെത്തിയിരുന്നു. പിന്നീട് കോഴിക്കോട്ടും ഈ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
1937ല്‍ കിഴക്കന്‍ ആഫ്രിക്കയിലെ വെസ്റ്റ് നൈല്‍ മേഖലയിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് ഈ വൈറസിന് വെസ്റ്റ് നൈല്‍ എന്ന പേര് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: