ന്യൂദല്‍ഹി: ജെയ്ഷെ മുഹമ്മദ് ഭീകരന് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പ്രമേയം വീറ്റോ ചെയ്തതില്‍ ചൈനയ്ക്കെതിരെ പ്രതിഷധം ശക്തം. ഭീകരരെ അന്ധമായി പിന്തുണച്ചതിനെതിരെ വലുപ്പ, ചെറുപ്പമില്ലാതെ ലോകരാജ്യങ്ങള്‍ രംഗത്തെത്തിയത് ചൈനയെ ഞെട്ടിച്ചു. ഇതോടെ, ചൈന നിലപാട് മയപ്പെടുത്തുകയാണ്.
ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി ലുവോ ഷാവൊഹുയിയാണ് വിഷയം തണുപ്പിക്കാന്‍ രംഗത്തെത്തിയത്. ”എന്നെ വിശ്വസിക്കൂ, അസര്‍ വിഷയം വേഗത്തില്‍ പരിഹരിക്കും. സാങ്കേതികമായി മാത്രമാണ് അത് തടഞ്ഞത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സമയം വേണമെന്നതു കൊണ്ടാണിത്”, ഷാവൊഹുയി ന്യൂദല്‍ഹിയില്‍ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. ഭീകരര്‍ക്ക് അനുകൂലമായി ചൈന സ്ഥിരമായി നിലപാട് സ്വീകരിക്കുന്നെന്ന് രാജ്യാന്തര സമൂഹത്തില്‍ ശക്തമായ അഭിപ്രായമുയര്‍ന്നതാണ് അംബാസഡറുടെ പ്രതികരണത്തിനു പിന്നില്‍. കഴിഞ്ഞ ദിവസം ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ്ങും വിഷയം മയപ്പെടുത്താന്‍ രംഗത്തെത്തി. വിഷയം ആഴത്തില്‍ പഠിച്ച് വേഗത്തില്‍ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
യുഎസ്, ഫ്രാന്‍സ്, ബ്രിട്ടണ് എന്നിവര്‍ ചേര്‍ന്നാണ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. സ്ഥിരാംഗമായ ചൈന വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. ഇതിനു മുന്‍പും മസൂദിനെതിരായ പ്രമേയം പാക്കിസ്ഥാനു വേണ്ടി ചൈന വീറ്റോ ചെയ്തിരുന്നു. ചൈനയുടെ നീക്കം നിരാശാജനകമെന്നും ഭീകരതയ്ക്കെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും ഇന്ത്യയും വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: