ബേസല്‍: സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം ബി. സായ്പ്രണീതിന്റെ കിരീട സ്വപ്നം തകര്‍ന്നു. ഫൈനലില്‍ ഒന്നാം സീഡായ ചൈനയുടെ ഷി യുകിയോട് പൊരുതിത്തോറ്റു. സ്കോര്‍ 21-19, 18-21, 12-21. മത്സരം ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ടു.ഒളിമ്പിക്സ് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ അട്ടിമറിച്ചാണ് സായ് പ്രണീത് ഫൈനലിലെത്തിയത്.
ലോക ഇരുപത്തിരണ്ടാം റാങ്കുകാരനായ സായ് പ്രണീത് സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചെന്‍ ലോങ്ങിനെ അട്ടിമറിച്ചത്. സ്കോര്‍ 21-18, 21-13. മത്സരം 46 മിനിറ്റില്‍ അവസാനിച്ചു. ചെന്‍ ലോങ്ങിനെതിരെ സായ് പ്രണീതിന്റെ ആദ്യ വിജയമാണിത്. നേരത്തെ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും പ്രണീത് തോറ്റു. ഈ വര്‍ഷം ആദ്യം നടന്ന ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സ് ഓപ്പണിലും കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലുമാണ് സായ് പ്രണീത് ചെന്‍ ലോങ്ങിനോട് തോറ്റത്.
ആദ്യ ഗെയിമില്‍ സായ് പ്രണീതിന് ചെന്‍ ലോങ്ങില്നിന്ന് ശക്തമായ വെല്ലുവിളി നേരിടേണ്ടിവന്നു. തുടക്കം മുതല്‍ ഇരുവരും ഒപ്പത്തിനൊപ്പം മുന്നേറി. പക്ഷെ അവസാന നിമിഷങ്ങളില്‍ മികവ് കാട്ടിയ പ്രണീത് 21-18ന് ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ ചെന്‍ ലോങ്ങ് അനായാസം കീഴടങ്ങി.
ഇന്ത്യന്‍ താരങ്ങളായ പി. കശ്യപ്, അജയ് ജയറാം, സമീര്‍ വര്‍മ, ശുഭാങ്കര്‍ ഡേ തുടങ്ങിവരും ഇവിടെ മത്സരിച്ചിരുന്നു. പക്ഷെ ഇവര്‍ക്കൊന്നും രണ്ടാം റൗണ്ടിനപ്പുറം കടക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: