കൊല്‍ക്കത്ത: ഇന്ത്യന്‍ സൈന്യത്തിന്റെ കിഴക്കന്‍ പ്രവിശ്യയിലൂടെ ഡ്രോണ്‍ പറത്തിയതിന് ചൈനീസ് യുവാവ് അറസ്റ്റില്‍. 34കാരനായ ലി ഷിവെയ് ആണ് അറസ്റ്റിലായത്. കിഴക്കന്‍ കമാന്‍ഡിന്റെ സൈനിക ആസ്ഥാനമായ ഫോര്‍ട്ട് വില്ല്യമിന് 1.5 കിലോമീറ്റര്‍ അകലെയായി ഇയാള്‍ ഡ്രോണ്‍ പറത്തുകയായിരുന്നു.
അതീവ സുരക്ഷാ മേഖലയാണ് ഫോര്‍ട്ട് വില്യം. ഡ്രോണ്‍ പറത്തുന്നതിനും ചിത്രങ്ങളെടുക്കുന്നതിനും കര്‍ശന നിരോധനം ഉള്ള പ്രദേശമാണിവിടം. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതോടെ സിഐഎസ്എഫ് അധികൃതര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ മാര്‍ച്ച് 25 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിരിക്കുകയാണ്.
ടൂറിസ്റ്റ് വിസയില്‍ മലേഷ്യയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്. അറസ്റ്റ് വിവരം കൊല്‍ക്കത്തയിലെ ചൈനീസ് കോണ്‍സുലേറ്റിനെ അറിയിച്ചിട്ടുണ്ട്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകളെ വെറുതെവിട്ടു. ഇവര്‍ ഇന്ത്യാക്കാരാണോ ചൈനാക്കാരാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ പൗരന്മാര്ക്ക് ഡ്രോണ്‍ കൈവശം വയ്ക്കാമെങ്കിലും ഉപയോഗിക്കാന്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: