തിരുവനന്തപുരം: കടലില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്കി. കേരളം, ലക്ഷദ്വീപ്, തെക്കന്‍ തമിഴ്നാട്, കര്‍ണാടക തീരങ്ങളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. ദക്ഷിണേന്ത്യന്‍ തീരങ്ങളില്‍ തിങ്കളാഴ്ച രാത്രിവരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ 1.7 മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ ഉയരുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. കടലില്‍ ഈ സമയത്തുണ്ടാകുന്ന ഉഷ്ണജലപ്രവാഹങ്ങളുടെ തീവ്രത വര്‍ധിക്കുന്നതാണ് തിരമാല ഉയരാന്‍ കാരണം. സംസ്ഥാനത്ത് താപനിലയും ഉയരും.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: