പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായ മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് പനാജിയില്‍ നടക്കും. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
പാന്‍ക്രിയാസില്‍ അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. ശനിയാഴ്ച രാവിലെ മുതല്‍ പരീക്കറുടെ ആരോഗ്യനില വഷളായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ രോഗം സ്ഥിരീകരിച്ച അദ്ദേഹം ഗോവ, മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് വിധേയനായിരുന്നു.
ഡല്‍ഹിയില്‍ പ്രത്യേക അനുശോചന യോഗം ചേര്‍ന്നതിന് ശേഷം പ്രാധാനമന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും ഗോവയിലെത്തും. ഏറെ നാളായി അര്‍ബുദ ബാധിതനായിരുന്ന മനോഹര്‍ പരീക്കര്‍ ഇന്നലെ രാത്രിയാണ് രാജ്യത്തോട് വിട ചൊല്ലിയത്. അദ്ദേഹത്തിന്റെ മരണം രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സ്ഥിരീകരിച്ചത്.
മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായ മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയുമായിരുന്നു. ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു മനോഹര്‍ പരീക്കര്‍.
മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ 1955 ഡിസംബര്‍ 13ന് ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ അദ്ദേഹം ആര്‍എസ്എസില്‍ ആകൃഷ്ടനായി.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകും മുമ്പ് തന്നെ പരീക്കര്‍ ആര്‍എസ്എസിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നിരുന്നു. വിദ്യാഭ്യാസവും സംഘബന്ധവും ഒരുപോലെ കൊണ്ടുപോയ മനോഹര്‍ പരീക്കര്‍ പിന്നീട് ബോംബെ ഐഐടിയില്‍ നിന്ന് മെറ്റലര്‍ജിക്കില്‍ എഞ്ചിനിയറിംഗില്‍ ബിരുദം നേടി.
ഉന്നത പഠനത്തിന് ശേഷം പരീക്കര്‍ സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തി. ആര്‍എസ്എസില്‍ നിന്ന് ബിജെപിയിലേക്ക് നിയോഗിക്കപ്പെട്ട പരീക്കര്‍ 1994ല്‍ ഗോവ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഐഐടി പശ്ചാത്തലമുള്ള രാജ്യത്തെ ആദ്യ എംഎല്‍എ ആയിരുന്നു അദ്ദേഹം.
1999ല്‍ അദ്ദേഹം ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് ഉയര്‍ന്നു. 2000 മുതല്‍ 2005 വരെ ഗോവയുടെ മുഖ്യമന്ത്രി. പിന്നീട് ഒരു തവണ പ്രതിപക്ഷ നേതാവായതിന് ശേഷം 2012ല്‍ ഗോവന്‍ മുഖ്യമന്ത്രിയായി പരീക്കറിന് രണ്ടാം ഊഴമെത്തി. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അപ്രതീക്ഷിതമായാണ് മനോഹര്‍ പരീക്കറെ ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിയത്.
2014ല്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത് മനോഹര്‍ പരീക്കര്‍ ആയിരുന്നു. 2014ല്‍ തന്നെ അദ്ദേഹം യുപിയില്‍ നിന്ന് രാജ്യസഭയിലെത്തി. എതിരില്ലാതെയാണ് പരീക്കര്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതിരോധ മന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ വിശ്വസ്തനായ പരീക്കറെ തന്നെ ഡല്‍ഹിയില്‍ വേണമെന്ന നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നിര്‍ബന്ധബുദ്ധിയാണ് മനോഹര്‍ പരീക്കറുടെ ദേശീയ രാഷ്ട്രീയ പ്രവേശത്തിന് നിയോഗമായത്.
പിന്നീട് ഗോവ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ സംസ്ഥാനത്ത് ഭരണം ഉറപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം പരീക്കറിനെ ആ ദൗത്യവും ഏല്‍പ്പിക്കുകയായിരുന്നു. രാജ്യമെങ്ങും ദു:ഖാചരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: